4 March 2026, Wednesday

Related news

February 26, 2026
February 22, 2026
February 3, 2026
January 8, 2026
January 5, 2026
November 29, 2025
November 9, 2025
July 29, 2025
July 13, 2025
June 11, 2025

പൊതുമേഖലാ ബാങ്കുകളില്‍ ജീവനക്കാര്‍ കുറയുന്നു; അമിത ജോലിഭാരമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 11, 2025 10:20 pm

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം ഗണ്യമായി ഇടിയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ബാങ്കുകള്‍ ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കുന്നതിനിടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്നതും ശ്രദ്ധേയം. ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യുക്കോ ബാങ്ക് എന്നിവ കഴിഞ്ഞവര്‍ഷം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2023 സാമ്പത്തിക വര്‍ഷം ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 52,374 ആയിരുന്നത് 2024 ലേക്ക് എത്തിയപ്പോള്‍ 50,944 ആയും 2025 ല്‍ 50,546 ആയും കുറഞ്ഞു. സമാന രീതിയാണ് കനറാ ബാങ്കിലും ഉണ്ടായത്. 2023 ല്‍ 84,978 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് 2024 ല്‍ 82,638 ആയും 25 ല്‍ 81,260 ആയും ശോഷിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍ 2023 മുതല്‍ 76,513, 74,227, 73,742 ആയി കുറഞ്ഞു. യുക്കോ ബാങ്കിലും മൂന്ന് സാമ്പത്തിക വര്‍ഷവും സ്ഥിതി മറ്റ് ബാങ്കുകള്‍ക്ക് സമാനമായിരുന്നു. 2023 ല്‍ 21,698, 21,456, 21,049 എന്നിങ്ങനെ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ നേരിയതോതില്‍ ജീവനക്കാരുടെ എണ്ണം കൂടി. 2023 ല്‍ 2,35,858 ആയിരുന്ന ജീവനക്കാരുടെ എണ്ണം 2024 ല്‍ 2,32,596ലേക്ക് നേരിയ തോതില്‍ ഇടിഞ്ഞുവെങ്കിലും 2025ല്‍ 2,36,226 ആയി വര്‍ധിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2023ല്‍ 1,02,319 ജീവനക്കാരുണ്ടായിരുന്നത് 24ലേക്ക് എത്തിയപ്പോള്‍ 1,02,349 ആയും 2025ല്‍ 1,02,316 ആയും കൂടി, 2025 ല്‍ പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ വര്‍ധിക്കുകയും ചെയ്തു. ജീവനക്കാരുടെ ക്ഷാമവും അധികജോലി ഭാരവും പരിഹരിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നത്. പല ശാഖകളിലും കേവലം രണ്ട് ജീവനക്കാരെ മാത്രം വച്ചാണ് ബാങ്ക് പ്രവര്‍ത്തനം നടക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പ്രതികരിച്ചു. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തൊഴിലില്ലാതെ തെരുവില്‍ അലയുകയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ക്ലാസ് ഫോര്‍-ക്ലര്‍ക്ക് നിയമങ്ങള്‍ പാടെ ഉപേക്ഷിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ പകരം ദിവസ വേതന അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. അമിത ജോലിഭാരം പലപ്പോഴും ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് കാരണമാവുകയും ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമായി മാറുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.