
ചെങ്ങന്നൂര്‍ നഗരത്തിലെ ഇടവഴികളിലും,ചില പൊതുസ്ഥലങ്ങളും നായ്ക്കളുടെ ശൗചാലമാകുന്നു.തെരുവുനായ്ക്കളല്ല മറിച്ച് വളര്‍ത്തുനായ്കളാണ്. അവരുടെ ഉടമസ്ഥരോട് പറഞ്ഞാല്‍ യാതൊരു നടപടിയുടം സ്വീകരിക്കുന്നില്ല. പുതിയ നഗരസഭാ അധികാരത്തില്‍ എത്തുമ്പോള്‍ ഇതിനൊരു പരിഹാരം കാണുമെന്ന കാത്തിരിപ്പിലുമാണ് ജനങ്ങള്‍.
പുലർച്ചെയും സന്ധ്യാസമയത്തും ശുദ്ധവായു ശ്വസിക്കാനിറങ്ങുന്നവർക്കും, നടക്കാനിറങ്ങുന്നവർക്കും വലിയ വെല്ലുവിളിയായി വളർത്തുനായ്ക്കളുടെ പൊതുസ്ഥലത്തെ മലവിസർജ്ജനം. നായ്ക്കളെ നടക്കാൻ കൊണ്ടുപോകുന്നു എന്ന വ്യാജേന അയൽവീടുകളുടെ ഗേറ്റിനു മുന്നിലും, റോഡരികിലും, പൊതുസ്ഥലങ്ങളിലും മലവിസർജ്ജനം നടത്താൻ പ്രേരിപ്പിക്കുന്നത് പതിവാകുകയാണ്. ഇത് വലിയ രീതിയിലുള്ള ശുചിത്വ പ്രശ്നങ്ങൾക്കും അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾക്കും കാരണമാകുന്നു.പരാതിപ്പെട്ടിട്ടുംഉടമകള്‍ കേട്ടില്ലെന്നു നടിക്കുകയാണ്
പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾക്കെതിരെ കർശന നടപടിയും, പിഴയും ഈടാക്കുന്ന കാലത്താണ് നായകളെ കൊണ്ടുനടന്ന് ആരോഗ്യഭീഷണി ഉയർത്തുന്ന വിസർജ്ജ്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുവാൻ ചില നായഉടമകൾ പ്രേരിപ്പിക്കുന്നത്.വഴിയോരങ്ങളിൽ നായ്ക്കൾ വിസർജ്ജിക്കുന്നത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്നു. കൂടാതെ, കാൽനടയായി പോകുന്നവർ അബദ്ധത്തിൽ ഇതിൽ ചവിട്ടുന്നത്, പ്രത്യേകിച്ച് ചെറിയ സ്കൂൾ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നു.അയൽവാസികളുടെ മതിലിനോട് ചേർന്നോ, ഗേറ്റിന് മുന്നിലോ നായ്ക്കളെ കൊണ്ടുപോയി മലവിസ്സർജ്ജനം നടത്താൻ ഇരുത്തിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് അയൽക്കാർ തമ്മിൽ പലപ്പോഴും വലിയ വാക്കുതർക്കങ്ങളിലാണ് അവസാനിക്കുന്നത്. “വളർത്താൻ താല്പര്യം.., വൃത്തിയാക്കാൻ മടി…” എന്ന ഉടമകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം മറ്റുള്ളവർക്ക്… എന്ന ചിന്തയിൽ സ്വന്തം വീടും പരിസരവും അഴുക്കാകാതിരിക്കാൻ വേണ്ടി പൊതുയിടങ്ങളെ മലിനമാക്കുന്ന രീതി സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ആക്ഷേപമുയരുന്നുണ്ട്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴ ഈടാക്കാറുണ്ട്. അതേ മാതൃകയിൽ, വളർത്തുനായ്ക്കളെ പൊതുസ്ഥലത്ത് മലവിസർജ്ജനം നടത്തിക്കുന്ന ഉടമകളിൽ നിന്നും കനത്ത പിഴ ഈടാക്കണമെന്നും ഇത്തരം നായ്ക്കളുടെ ലൈസൻസ് റദ്ദാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.വളർത്തുനായ്ക്കളെ പുറത്തു കൊണ്ടുപോകുമ്പോൾ അവ വിസർജ്ജനം നടത്തിയാൽ അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം ഉടമയ്ക്കാണ്.
വിദേശരാജ്യങ്ങളിലെന്ന പോലെ ‘സ്കൂപ്പിംഗ്’ (Scooping) രീതി ഇവിടെയും കർശനമാക്കണമെന്നും നാട്ടുകാർ അവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.