
പുനര്‍ജനി പദ്ധതിയുടെ പേരിലുള്ള അനധികൃത ഇടപാടുകളില്‍ പ്രതിപക്ഷ നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പദ്ധതിയുടെ പേരില്‍ വിദേശത്തുനിന്ന് പണം പിരിച്ചതില്‍ കൃത്യമായ ആസൂത്രണമുണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്വകാര്യ സന്ദര്‍ശനമെന്ന പേരില്‍ വിദേശയാത്രയ്ക്ക് അനുമതി ലഭ്യമാക്കിയതുള്‍പ്പെടെ വി ഡി സതീശന് കൂടുതല്‍ കുരുക്കാകുന്നു. കേന്ദ്രാനുമതി ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ്, സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.
സുഹൃത്തുക്കളെ കാണാനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുമാണ് വി ഡി സതീശന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എംഎൽഎ എന്ന നിലയിൽ നിയമസഭാ സെക്രട്ടറി നൽകിയ എൻഒസിയിലും ഇക്കാര്യമുണ്ട്. അനുമതിയില്ലാതെയാണ് ഈ യാത്രയില്‍ വി ഡി സതീശന്‍ സാമ്പത്തിക സഹായം തേടിയത്.
യുകെ സന്ദർശനത്തിനിടയില്‍ ബർമിങ്ഹാമിൽ ലഞ്ച്മീറ്റിൽ പങ്കെടുത്തവരോട് 500 പൗണ്ട് വീതം നൽകാന്‍ അഭ്യര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തുക സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങാതെ, യുകെയിലെ മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് (എംഐഎടി) എന്ന എൻജിഒ വഴി മണപ്പാട്ട് ഫൗണ്ടേഷന്റെ കൊച്ചിയിലെ അക്കൗണ്ടിലേക്കാണ് എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.