
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്തനംതിട്ട സ്വദേശിനി നൽകിയ പരാതിയിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും പുറമെ, ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ചൂഷണവും ശാരീരിക ഉപദ്രവവും നേരിട്ടതായി യുവതി മൊഴി നൽകി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകി ഫ്ലാറ്റ് വാങ്ങി നൽകാൻ രാഹുൽ ആവശ്യപ്പെട്ടതായും ഇതിനായി പലപ്പോഴായി പണം കൈക്കലാക്കിയെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ ഫ്ലാറ്റ് വാങ്ങിയില്ലെന്ന് മാത്രമല്ല, ചെരുപ്പ് വാങ്ങാനെന്ന പേരിൽ 10,000 രൂപയും വിലകൂടിയ ആഡംബര വാച്ചുകളും വസ്ത്രങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും യുവതിയെക്കൊണ്ട് വാങ്ങിപ്പിച്ചു.
ലൈംഗിക വൈകൃതങ്ങൾക്കും ക്രൂരമായ ദേഹോപദ്രവത്തിനും രാഹുൽ തന്നെ ഇരയാക്കിയതായി അതിജീവിത പറഞ്ഞു. ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുക, മുഖത്തടിക്കുകയും തുപ്പുകയും ചെയ്യുക തുടങ്ങിയ ക്രൂരതകൾ അരങ്ങേറി. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യവർഷമാണ് ഉണ്ടായതെന്നും യുവതി ആരോപിക്കുന്നു. ബംഗളൂരു സ്വദേശിനി നൽകിയ മുൻപരാതിക്ക് സമാനമായ ശാരീരിക ഉപദ്രവങ്ങളാണ് ഈ കേസിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാന് ഈ പീഡനവിവരങ്ങളെല്ലാം അറിയാമായിരുന്നു എന്നും സൂചനയുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന രാഹുലിനെ ശനിയാഴ്ച അർധരാത്രിയോടെ പാലക്കാട്ടെ കെ പി എം റീജൻസി ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ശേഷം പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.