
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗപരാതിയില്‍ അതിജീവിത കോടതിയില്‍ രഹസ്യമൊഴി നല്‍കി. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് നെടുമങ്ങാട് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയത്. അതിജീവിതയുടെ വൈദ്യപരിശോധനയും ഇന്നലെ നടന്നു. കെപിസിസി പ്രസിഡന്റിന് യുവതി നല്‍കിയ പരാതി പൊലീസിന് കൈമാറിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കേസിലെ പരാതി വ്യാജമാണെന്ന തരത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം.
2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്ന് അതിജീവിത കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അവധിക്ക് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ തന്നെ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടു. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നാണ് പറഞ്ഞത്. ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഹോംസ്റ്റേയില്‍ എത്തിച്ചു. അകത്തു കയറിയ ഉടന്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് പീഡിപ്പിച്ചു. അതിന് ശേഷം വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ തിരക്ക് കാരണം ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള ശ്രദ്ധ നല്‍കാനാവില്ലെന്നാണ് കാരണം പറഞ്ഞതെന്നും അതിജീവിത മൊഴിയില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.