
ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. മലവെള്ളപാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.നെടുങ്കണ്ടം, പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലയിലും ശക്തമായ മഴയാണ് പെയ്തത്. ഇവിടെ വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയി. കൂട്ടാറിൽ കനത്ത മലവെള്ള പാച്ചിലിൽ ടെമ്പോ ട്രാവലർ ഒഴുക്കില്‍പ്പെട്ടു. കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടലുണ്ടായി.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138. 90 അടിയിലെത്തി. ഇതോടെ സ്പിൽവേയിലെ 13 ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 1400 ഘനയടി ജലമാണ് തുറന്നുവിട്ടിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് കല്ലാർ ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തി.
മഴ ശക്തമായി തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂന മർദ്ദ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ചും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും 21ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 22ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 22 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.