31 December 2025, Wednesday

Related news

December 3, 2025
August 20, 2025
February 18, 2025
February 17, 2025
September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024

ബിഹാറില്‍ രാമനവമി സംഘര്‍ഷം തുടരുന്നു

സസാറാമില്‍ സ്ഫോടനം, ഒരാള്‍ വെടിയേറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്
web desk
പട്ന
April 2, 2023 7:28 pm

പട്‌ന: ബിഹാറില്‍ രാമനവമിയോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തുടരുന്നു. സസാറാമില്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി നളന്ദയിലെ ബിഹാര്‍ ഷെരിഫില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൂന്ന് ദിവസമായി ബിഹാറില്‍ പലയിടങ്ങളിലും ആക്രമണങ്ങള്‍ തുടരുകയാണ്. സസാറാമില്‍ ശനിയാഴ്ച വൈകിട്ട് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു കുടിലിലാണ് സ്ഫോടനം നടന്നതെന്നും പ്രദേശത്തുനിന്ന് ഒരു സ്കൂട്ടി കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് നളന്ദ ജില്ലയില്‍ നിരോധനാജ്ഞ നിലനിൽക്കെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സസാറാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊലീസ്, പ്രത്യേക ദൗത്യസംഘ, അര്‍ധ സൈനിക വിഭാഗം തുടങ്ങിയവ നഗരത്തില്‍ ഫ്ലാഗ് മാര്‍ച്ച്‌ നടത്തി.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥിതിഗതികളെക്കുറിച്ച് ബിഹാര്‍ ഗവര്‍ണറുമായി അമ്ത് ഷാ ചര്‍ച്ച നടത്തി.

ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം നടന്നിട്ടുള്ളത്. 77 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് 1200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങളെ ശാന്തരാക്കാന്‍ പ്രദേശത്തെ സമുദായ നേതാക്കളുമായി യോഗം ചേര്‍ന്നിരുന്നു. ആരെങ്കിലും മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടോ എന്നറിയാന്‍ സമൂഹ മാധ്യമങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിരുന്നു. ഹൗറയില്‍ സംഘർഷമുണ്ടായ മേഖലയില്‍ പൊലീസ് ഉത്തരവുകൾ ലംഘിച്ച് എത്തിയ ബിജെപി ബംഗാൾ പ്രസിഡന്റ് സുകാന്ത മജുംദറിനെ ഞായറാഴ്‌ച ഹൗറയിലെ ഷിബ്‌പൂരിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

 

Eng­lish Sam­mury: One shot dead, five injured, Ram Nava­mi vio­lence con­tin­ues in Bihar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.