13 December 2025, Saturday

Related news

November 14, 2025
September 26, 2025
September 22, 2025
May 28, 2024
December 5, 2023
December 4, 2023
December 4, 2023
December 4, 2023
December 4, 2023
November 9, 2023

എലി ശല്യം: മിസോറാമിലെ മുള കര്‍ഷകര്‍ പ്രതിസന്ധിയില്‍

Janayugom Webdesk
ഐസ്വാള്‍
September 26, 2025 10:43 pm

എലി ശല്യം കാരണം നട്ടം തിരിഞ്ഞ് മിസോറാമിലെ മുള കര്‍ഷകര്‍. രൂക്ഷമായ എലിശല്യം കാരണം കൃഷിയിറക്കാനോ, പരിപാലിക്കാനോ കഴിയാതെ വലയുകയാണ്. ബംഗ്ലാദേശുമായും മ്യാന്മറുമായും അതിര്‍ത്തി പങ്കിടുന്ന ഇവിടെ മുള പൂവിടുന്ന സമയത്ത് ഉണ്ടാകുന്ന എലി ശല്യമാണ് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. മുളയുടെ പൂവ് തിന്നുതീര്‍ക്കുന്ന എലികള്‍ ധാന്യപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന നെല്ലും ഭക്ഷിക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചേക്കുമെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്. 1967ല്‍ മുഖ്യമന്ത്രി ലാൻഡെംഗയുടെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന മിസോ കലാപത്തിന് കാരണമായത് എലികള്‍ സൃഷ്ടിച്ച ഭക്ഷ്യക്ഷാമമായിരുന്നു. വിഷയത്തില്‍ കേന്ദ്ര സഹായം തേടിയെങ്കിലും അത് നിരസിക്കപ്പെട്ടതോടെയാണ് അന്ന് കലാപം ആരംഭിച്ചത്. 1958 ‑59 ല്‍ മുളകൾ പൂത്ത സമയത്ത് എലികൾ വിളകളും നെല്ല് സംഭരണശാലകളും നശിപ്പിച്ചു.

അന്ന് ക്ഷാമത്തിൽ 100ലധികം പേർക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സമാന സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തിങ്ടം എന്നയിനം മുള പൂക്കുന്ന സമയത്താണ് എലിശല്യം രൂക്ഷമാകുന്നതെന്ന് സംസ്ഥാന കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലാല്‍ രിണ്ടികി പറഞ്ഞു. തദ്ദേശീയരുടെ വിശ്വാസമനുസരിച്ച് 48 വർഷത്തിലൊരിക്കലാണ് തിങ്ടം പൂക്കുന്നത്. 1977ൽ ഇത്തരമൊരു പ്രതിസന്ധി ഉയർന്നുവന്നിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. 2022ല്‍ ഒമ്പത് ജില്ലകളിലെ കൃഷിയിടങ്ങളിൽ എലികളുടെ ആക്രമണം നേരിട്ടപ്പോൾ കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ നിരവധി ജീവൻ രക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. മാമിത്, ലുങ്‌ലെയ് ജില്ലകളിലെ നിരവധി ഗ്രാമങ്ങളിൽ എലി ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ആയിരക്കണക്കിന് കർഷകരെ ഇത് ബാധിച്ചിട്ടുണ്ടെന്നും ക്ഷാമം പോലുള്ള സാഹചര്യം തടയാൻ സർക്കാര്‍ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കൂടുതലും നെല്ലും സോയാബീനും കൃഷി ചെയ്യുന്നവരാണ് എലിശല്യം കാരണം ദുരിതമനുഭവിക്കുന്നത്. 2,500 ഹെക്ടറിലധികം വരുന്ന ജും കൃഷിഭൂമിയിൽ ഇതുവരെ ഏകദേശം 158 ഹെക്ടര്‍ കൃഷിയെ എലി ശല്യം ബാധിച്ചതായും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കർഷകർക്കും ഗ്രാമസഭാ നേതാക്കൾക്കും എലിനാശിനികൾ എങ്ങനെ ഉപയോഗിക്കണമെന്ന് മാർഗനിർദേശം നൽകുന്നതിനായി കൃഷി വകുപ്പിൽ നിന്നുള്ള ടീമുകളെ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.