ആശാ വർക്കർമാരുടെ സമര പന്തൽ സന്ദർശിച്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി അവരെ തൊഴിലാളികളായി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാടിനെ കുറിച്ച് പ്രതികരിക്കണമെന്ന് എഐവൈഎഫ്. അധികാരത്തിലേറിയ നാൾ മുതൽ ‘നാഷണൽ ഹെൽത്ത് മിഷനെ‘യും മറ്റ് കേന്ദ്ര സ്പോൺസേർഡ് സ്കീമുകളെയും വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ദുർബലമാക്കുന്ന നടപടികളാണ് മോഡി സർക്കാർ സ്വീകരിച്ചത്. ‘നാഷണൽ ഹെൽത്ത് മിഷൻ സ്കീം’ നടപ്പാക്കുന്നതിനുവേണ്ടിയുള്ള പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന ആസൂത്രണ കമ്മിഷനെ പിരിച്ചുവിട്ടതും മോഡി സർക്കാരാണ്. കേന്ദ്ര നയങ്ങൾക്കിടയിലും ആശ വർക്കർമാരെ ചേർത്തു നിർത്തുന്ന സമീപനങ്ങൾ പരമാവധി സ്വീകരിച്ച കേരള സർക്കാരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം ആശ വർക്കർമാർക്ക് നൽകുന്നത്.
ഓണറേറിയത്തിന് പുറമെ ഫിക്സഡ് ഇൻസെന്റീവും പെർഫോമൻസ് അലവൻസുമടക്കം ചേർത്ത് 13200 രൂപയാണ് കേരളത്തിൽ ആശാ വർക്കർമാർക്ക് നിലവിൽ ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതമായുള്ള 2000 രൂപയാകട്ടെ 2023 ജൂൺ മുതൽ ലഭ്യമാകുന്നുമില്ല. യാഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ച് ആശാ വർക്കർമാർക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ് സുരേഷ് ഗോപിയെന്നും കേന്ദ്ര മന്ത്രിയുടെ കാപട്യം കേരള ജനത തിരിച്ചറിയുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.