23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

മുൻകൂര്‍ ജാമ്യാപേക്ഷയ്ക്ക് ഫീസ് ചുമത്താൻ ശുപാര്‍ശ; കോടതി ഫീസ് പരിഷ്കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 16, 2025 9:56 pm

ഇതുവരെ കോടതി ഫീസ് ചുമത്താതിരുന്ന ചില മേഖലകളിലും ഫീസ് ചുമത്തണമെന്ന് കോടതി ഫീസ് പരിഷ്കരണ സമിതിയുടെ ശുപാ‍ര്‍ശ.
മുൻകൂര്‍ ജാമ്യാപേക്ഷകളിലും ഭൂമിയേറ്റെടുക്കൽ കേസുകളുമായി ബന്ധപ്പെട്ട് ലാന്റ് അക്വസിഷൻ ഓഫിസർ അനുവദിക്കുന്ന തുക അധികമായി അനുവദിക്കുന്ന നഷ്ടപരിഹാരത്തുകയിലും പെട്രോളിയം നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന അധികമായി വരുന്ന നഷ്ടപരിഹാര തുകയിന്മേലും നിശ്ചിത കോടതി ഫീസ് ഈടാക്കാനാണ് കോര്‍ട്ട് ഫീ സ്റ്റഡി കമ്മിറ്റി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് വി കെ മോഹനൻ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശ. ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട് വരുന്ന പലതരം ഹർജികളിൽ തുകയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിൽ കോടതി ഫീസ് ഈടാക്കണമെന്നും നിയമമന്ത്രി പി രാജീവിന് സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. 

20 വർഷം മുമ്പ് നടത്തിയ സമഗ്ര കോടതി ഫീസ് പരിഷ്കരണത്തിന് ശേഷം നീതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനുമേൽ കനത്ത സാമ്പത്തിക ഭാരമാണുള്ളത്. 2023ൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം നീതിന്യായ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വരുമാനം 125.65 കോടിയാണ്. അതേസമയം അതിന്റെ പത്തിരട്ടിയോളം തുകയാണ് (1248.75 കോടി) സർക്കാരിന് നീതി നിർവഹണത്തിനായി മാറ്റിവയ്ക്കേണ്ടിവന്നതെന്ന് ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു. 

ജസ്റ്റിസ് കെ ജെ ഷെട്ടി ചെയർമാനായുള്ള ആദ്യത്തെ ജുഡീഷ്യൽ പേ കമ്മിഷന്റെ 1999 നവംബർ 11ലെ റിപ്പോർട്ടിൽ നീതിനിർവഹണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നീതിന്യായ നടത്തിപ്പിന് ആവശ്യമായ വരുമാനത്തിന് തനതായ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതി കൺവീനറായ ലോ സെക്രട്ടറി കെ ജി സനൽകുമാറും ഒപ്പം ഉണ്ടായിരുന്നു. ഫിനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡോ. എൻ കെ ജയകുമാർ, അഡ്വ. സി പി പ്രമോദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.