
കോഴിക്കോട്, തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണനിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിൽ പദ്ധതിക്കായി 2017 ലെ പുതുക്കിയ മെട്രോ നയത്തിന് അനുസൃതമായി വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കേണ്ടതുണ്ട്. പദ്ധതി നിർവഹണത്തിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ സമർപ്പിച്ച സമഗ്ര മൊബിലിറ്റി പ്ലാൻ, ആൾട്ടർനേറ്റീവ് അനാലിസിസ് റിപ്പോർട്ട് എന്നിവ സർക്കാരിന്റെ പരിഗണനയിലാണ്. ഇവ അംഗീകരിച്ചശേഷം കേന്ദ്രാനുമതിയോടുകൂടി ഡിപിആർ അന്തിമമാക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കാൻ കഴിയും.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സമർപ്പിച്ച വിവിധ അലൈൻമെന്റുകൾ പരിശോധിച്ച് ഏറ്റവും മെച്ചപ്പെട്ടതും കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്രദവുമായ തരത്തിൽ അലൈൻമെന്റ് നിശ്ചയിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിർമാണപ്രവൃത്തി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വഴി, സ്മാർട്ട് സിറ്റി വരെ 11.2 കി.മീ ദൈർഘ്യമുള്ള രണ്ടാം ഘട്ട നിർമ്മാണം പുരോഗമിച്ചുവരികയാണ്. മറ്റു സ്ഥലങ്ങളിലേക്ക് മെട്രോ ദീർഘിപ്പിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.