20 January 2026, Tuesday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

വിരമിക്കല്‍ നിയമം ബുമറാങ്ങ്:വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ന്ന് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2024 7:03 pm

നരേന്ദ്ര മോഡിയും അമിത് ഷായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ വനവാസത്തിനയക്കുന്നതിനായി കൊണ്ടുവന്ന വിരമിക്കല്‍ നിയമം തിരിച്ചടിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മോഡിക്ക് വിരമിക്കല്‍ നിയമം ബാധകമാകുമോയെന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ഉയര്‍ത്തിയതോടെയാണ് സംഘ്പരിവാറിന് മറുപടിയില്ലാതെയായത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. 75 വയസില്‍ വിരമിക്കണമെന്ന് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എവിടെയും എഴുതിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. എങ്കില്‍ അഡ്വാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയ നിയമമാണോ ഇതെന്ന് വ്യക്തമാക്കണമെന്ന് കെജ്‌രിവാള്‍ ഇന്നലെ ആവശ്യപ്പെട്ടു. ഇതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലായി. 

നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്ന് വിപ്ലവകരമായ മാറ്റം എന്ന പേരിലാണ് 75 കഴിഞ്ഞ നേതാക്കള്‍ വിരമിക്കണമെന്ന ചട്ടം അവതരിപ്പിച്ചത്. മോഡിയുടെ തലതൊട്ടപ്പനായിരുന്ന എല്‍ കെ അഡ്വാനിയുള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് ഇതനുസരിച്ച് രാഷ്ട്രീയം മതിയാക്കേണ്ടതായി വന്നിരുന്നു. അഡ്വാനിക്ക്‌ പ്രധാനമന്ത്രി പദം തന്നെ നഷ്ടമായി. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിന് സ്ഥാനം ഉപേക്ഷിച്ച് ഗവര്‍ണറാകേണ്ടിവന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞ 20 ഓളം മുതിർന്ന നേതാക്കളെയാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മാറ്റി നിർത്തിയത്.
പാര്‍ട്ടിയിലെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തുകയായിരുന്നുവെന്ന് പുറത്തുവരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നിലും മോഡിയുടെ യഥാര്‍ത്ഥ മുഖംകൂടിയാണ് വെളിപ്പെടുന്നത്. 

അതേസമയം ബംഗാളില്‍ ഇന്നലെ നടത്തിയ തെരഞ്ഞെടുപ്പ് റാലികളിലും മോഡി വിദ്വേഷ പ്രസ്താവനകള്‍ തുടര്‍ന്നു. മമതാ ബാനർജി ഭരണത്തിന് കീഴിൽ നുഴഞ്ഞുകയറ്റക്കാർ തഴച്ചുവളരുകയാണെന്നും പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും ബരാക്‌പൂരിലെ റാലിയില്‍ മോഡി പറഞ്ഞു. മമതാ സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരക്കാർ മാത്രമായിപ്പോകുമെന്നും മോഡി പറഞ്ഞു.
സോണിയ ഗാന്ധി തന്റെ എംപിഫണ്ടിലെ 70 ശതമാനത്തിലധികം തുക ഉപയോഗിച്ചത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയാണെന്ന് അമിത് ഷാ റായ്ബറേലിയില്‍ പറഞ്ഞു. മോഡിയും അമിത് ഷായും നടത്തിവരുന്ന വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Eng­lish Sum­ma­ry: Retire­ment Act Boomerang: Hate State­ments Fol­lowed by PM

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.