17 December 2025, Wednesday

Related news

December 6, 2025
December 4, 2025
December 1, 2025
November 9, 2025
November 7, 2025
November 4, 2025
September 25, 2025
September 19, 2025
September 10, 2025
September 9, 2025

രജിസ്ട്രാര്‍ക്കെതിരെ പ്രതികാരം തുടര്‍ന്ന് വിസി

Janayugom Webdesk
തിരുവനന്തപുരം
July 29, 2025 10:49 pm

കേരള സർവകലാശാലയിൽ രജിസ്ട്രാര്‍ക്കെതിരെ പ്രതികാരനടപടി തുടര്‍ന്ന് താൽക്കാലിക വൈസ് ചാൻസലർ ഡോ. മോ​ഹനൻ കുന്നുമ്മൽ. രജിസ്ട്രാറുടെ ശമ്പളവും ഔദ്യോ​ഗിക വാഹനവും തടയാനുള്ള നീക്കത്തിന് പിന്നാലെ ഫയലുകളൊന്നും അദ്ദേഹത്തിന് കൈമാറരുതെന്ന സർവകലാശാലാ ജീവനക്കാർക്ക് താക്കീത് നൽകി. ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടാണ്‌ കുന്നുമ്മൽ സ്വീകരിച്ചത്. എന്നാൽ, സർവകലാശാലാ ചട്ടത്തിന് വിരുദ്ധമായുള്ള പ്രവർത്തനമാണ് വിസി നടത്തുന്നതെന്നും ചട്ടങ്ങൾ വിസി പഠിക്കേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ് ജീവനക്കാർ. അതേസമയം സർവകലാശാല സിൻഡിക്കറ്റ് യോ​ഗം ചേരണമെന്ന് ആവശ്യപ്പെട്ട് അം​ഗങ്ങൾ നൽകിയ കത്തിന് ഇതുവരെയും വിസി മറുപടി നല്കിയിട്ടില്ല. 60 ദിവസത്തിലൊരിക്കൽ സിൻഡിക്കറ്റ് യോ​ഗം നടത്തണമെന്ന ചട്ടത്തെയാണ് ഇതുവഴി വിസി ധിക്കരിച്ചത്.
മേയ് 27നാണ് അവസാന സിൻഡിക്കറ്റ് യോ​ഗം ചേർന്നത്, ഇതുപ്രകാരം ജൂലൈയിൽ യോ​ഗം ചേരേണ്ടതാണ്. എന്നാൽ, ജൂലൈ ആറിന് നടന്ന സ്പെഷ്യൽ സിൻഡിക്കറ്റ് യോ​ഗത്തെ മറയാക്കി അടുത്തയോ​ഗം ഓഗസ്റ്റില്‍ മതിയെന്ന നിലപാടിലാണ് വിസി.
ആർഎസ്എസ് ജ്ഞാനസഭയിലടക്കം പങ്കെടുക്കാൻ സമയം കണ്ടെത്തിയ കുന്നുമ്മൽ പത്ത് ​ദിവസമായിട്ട് സർവകലാശാലയിലേക്ക് എത്തിയിട്ടില്ല. റഷ്യൻ യാത്രയ്ക്ക് പോയ ആറുദിവസത്തേക്ക് സിസ തോമസിന് ചുമതല നൽകിയത് സർവകലാശാലയിലെ സാങ്കേതിക വിവരങ്ങൾ ആർഎസ്എസ് കേന്ദ്രത്തിലേക്ക് കടത്താനായിരുന്നു എന്നതും ഇതുവഴി വ്യക്തമായി.
കോൺ​ഗ്രസ് പക്ഷത്തുനിന്ന് രാജ്ഭവൻ ആജ്ഞാനുവർത്തിയായി മാറിയ സേവ് യൂണിവേഴ്സിറ്റി ഫോറമെന്ന കടലാസ് സംഘടന സർവകലാശാലയിൽ അനിശ്ചിതത്വമാണെന്നും വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞെന്നുമുള്ള പ്രസ്താവനയുമായി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ ഇരുന്നൂറോളം വിദേശ വിദ്യാർഥികളുടെ അപേക്ഷ ലഭിച്ച കേരള സര്‍വകലാശാലയില്‍ വിദേശ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവെന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തൽ. താല്‍ക്കാലിക വിസി സർവകലാശാലയെ കലാപഭൂമിയാക്കാൻ നടത്തുന്ന ശ്രമങ്ങളെ വിസ്മരിച്ച് സിൻഡിക്കറ്റിന് മേൽ പഴിചാരാനുള്ള ശ്രമമാണ് ഇക്കൂട്ടർ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.