
ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങളിൽ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. റവന്യു അധികാരികൾക്ക് ഇതിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചാലും പ്രസ്തുത വസ്തുവിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നിർണയിക്കാനുള്ള അധികാരം റവന്യു വകുപ്പിന് നഷ്ടമാകില്ലെന്നും ഉത്തരവിൽ പറയുന്നു. ഭൂനികുതി സ്വീകരിക്കുന്നത് സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള ഒരു ക്രമീകരണം മാത്രമാണ്. ഭൂനികുതി സ്വീകരിച്ചതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ കഴിയില്ലെന്നതിന് നിരവധി മേൽകോടതി ഉത്തരവുകളുണ്ടെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു. വാമനപുരം സ്വദേശി വി. ജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ജയകുമാറിൻറെ പേരിലുള്ള 3 3/4 സെന്റ് സ്ഥലത്തിന് 2023 ന് ശേഷം ഭൂനികുതി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കേരള ലാൻഡ് ടാക്സ് നിയമ പ്രകാരം ഭൂനികുതി സ്വീകരിക്കാൻ കമ്മീഷൻ ഉത്തരവിട്ടെങ്കിലും റവന്യു വകുപ്പ് തയ്യാറായില്ല. തുടർന്ന് നെടുമങ്ങാട് തഹസിൽദാരെ കമ്മീഷൻ നേരിൽ കണ്ട് വിവരം അവതരിപ്പിച്ചെങ്കിലും പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടെന്നും ഭൂനികുതി സ്വീകരിച്ചാൽ അത് പുറമ്പോക്ക് ഭൂമിക്കുള്ള സാധൂകരണമാകുമെന്നും തഹസിൽദാർ വാദിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ആറോളം ഉത്തരവുകളും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. ഭൂനികുതി സ്വീകരിക്കണമെന്ന് കമ്മീഷൻ മുമ്പ് പാസാക്കിയ ഉത്തരവ് പുനഃപരിശോധിക്കുകയില്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. നെടുമങ്ങാട് താലൂക്ക് തഹസിൽദാർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.