1 January 2026, Thursday

Related news

January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025

റോഡപകടം; ഒരു മണിക്കൂറില്‍ പൊലിയുന്നത് 20 ജീവന്‍

പകുതിയും ബൈക്ക് യാത്രികര്‍, കഴിഞ്ഞവര്‍ഷത്തെ മരണം 1,72,890
Janayugom Webdesk
ന്യൂഡല്‍ഹി
November 19, 2024 10:42 pm

രാജ്യത്ത് 2023ല്‍ റോ‍ഡപകടങ്ങളില്‍ നിരത്തില്‍ പൊലിഞ്ഞത് 1,72,890 പേരുടെ ജീവന്‍. മണിക്കൂറില്‍ 20 ആണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അപകട മരണം. ഇതില്‍ പകുതിയിലേറെ പേരും ബൈക്ക് യാത്രികരാണെന്ന് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2022നെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധനവ് റോ‍ഡപകടങ്ങളില്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 4,80,583 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മണിക്കൂറില്‍ ശരാശരി 55 വാഹനാപകടങ്ങള്‍. 2023ല്‍ രാജ്യത്താകെ 4,62,312 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,62,825 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നഗരങ്ങളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 1,457 വാഹനാപകടങ്ങള്‍ ഉണ്ടായി. ബംഗളൂരു 915, ജയ്പൂര്‍ 849 എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 23,652 റോഡപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 18,347 അപകടങ്ങളുമായി തമിഴ്‌നാടും, 15,366 കേസുകളുമായി മഹാരാഷ്ട്രയും പട്ടികയില്‍ ഇടം പിടിച്ചു. ഒരു ലക്ഷം ജനസംഖ്യ കണക്കില്‍ 87 അപകടങ്ങളുമായി തമിഴ്‌നാടാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. 

അമിത വേഗതയാണ് 68.1 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം. ബൈക്ക് യാത്രികരാണ് ഏറെയും കൊല്ലപ്പെടുന്നത്. 44.8 ശതമാനമാണ് ഇവരുടെ നിരക്ക്. 20 ശതമാനം കാല്‍നടയാത്രികര്‍ക്കും നിരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ ബന്ധിപ്പിക്കുന്ന 4.9 ശതമാനം വരുന്ന സംസ്ഥാന‑ദേശീയ പാതകളിലാണ് അപകടങ്ങള്‍ നിത്യസംഭവമായി മാറുന്നത്. 59.3 ശതമാനം വാഹനാപകടങ്ങളും സംഭവിച്ചിരിക്കുന്നത് ഇത്തരം അതിവേഗ പാതകളിലാണ്. 

ദിനംപ്രതി 26 കുട്ടികള്‍ക്ക് ജീവഹാനി സംഭവിക്കുകയും 9,489 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതലും പരിക്കേല്‍ക്കുന്നത്. ഇതില്‍ പുരുഷന്മാരാണ് മുന്‍പന്തിയില്‍. 85.2 ശതമാനം പുരുഷന്മാര്‍ കൊല്ലപ്പെടുന്ന സ്ഥാനത്ത് സ്ത്രീകളുടെ നിരക്ക് 14.8 ആണ്. ഗ്രാമങ്ങളിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. 68.4 ശതമാനം. നഗരങ്ങളില്‍ 31.5 ശതമാനം അപകടങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് ഉപരിതല ഗതാഗത മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.