
റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സാപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു. റഷ്യയിലെ 10 കോടിയോളം വരുന്ന വാട്സാപ്പ് ഉപയോക്താക്കളെ സർക്കാർ നിരീക്ഷണത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് മെറ്റാ ആരോപിച്ചു. റഷ്യൻ നിയമങ്ങൾ അനുസരിക്കുകയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്താൽ മാത്രമേ മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകൂ എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനപ്രിയ ആപ്പായ ടെലിഗ്രാമിനും റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്ന നിയമം വാട്സാപ്പും ടെലിഗ്രാമും പാലിക്കുന്നില്ലെന്നാണ് മോസ്കോയുടെ പ്രധാന ആരോപണം. പകരം സർക്കാർ വികസിപ്പിച്ച ‘മാക്സ്’ എന്ന പ്ലാറ്റ്‌ഫോമിലേക്ക് ജനങ്ങളെ മാറ്റാനാണ് മോസ്കോ ശ്രമിക്കുന്നത്. ചൈനയിലെ ‘വീചാറ്റിന്’ സമാനമായ ഈ ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തതിനാൽ സർക്കാർ നിരീക്ഷണം എളുപ്പമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2025 മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഉപകരണങ്ങളിലും ഈ ആപ്പ് നിർബന്ധമാക്കിയിരുന്നു. പൗരന്മാരുടെ ആശയവിനിമയ സ്വാതന്ത്ര്യം തടയുന്നത് റഷ്യയിലെ ജനങ്ങളുടെ സുരക്ഷ കുറയ്ക്കാനേ ഉപകരിക്കൂ എന്ന് വാട്സാപ്പ് പ്രതികരിച്ചു. നിലവിൽ വിപിഎൻ ഉപയോഗിക്കാതെ റഷ്യയിൽ വാട്സാപ്പ് വെബ്ബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.