13 February 2026, Friday

Related news

February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 5, 2026
February 5, 2026
February 4, 2026
January 24, 2026

അഫ്ഗാനിലെ താലിബാൻ സര്‍ക്കാരിനെ അംഗീകരിച്ച് റഷ്യ

Janayugom Webdesk
മോസ്കോ
July 4, 2025 8:45 pm

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔപചാരികമായി അംഗീകരിച്ച് റഷ്യ. 2021ൽ അഫ്‌ഗാനിസ്ഥാൻ അധികാരം പിടിച്ചെടുത്തതിനുശേഷം താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ മാറി. റഷ്യ താലിബാനെ നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഈ അംഗീകാരം ഉത്‌പാദനക്ഷമമായ ഉഭയകക്ഷി സഹകരണം വളർത്തിയെടുക്കുമെന്ന് റഷ്യൻ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. റഷ്യയുടെ തീരുമാനം മറ്റ് രാജ്യങ്ങൾക്ക് നല്ലൊരു മാതൃകയാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്‌തുകൊണ്ട് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പറഞ്ഞു. അഫ്‌ഗാനിസ്ഥാനെ സുസ്ഥിരമാക്കാൻ താലിബാനുമായി ബന്ധം പുലർത്തേണ്ടത് നിർബന്ധമാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി റഷ്യ താലിബാന്റെ മേലുള്ള നിരോധനം നീക്കം ചെയ്‌തു. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ ഉപദേശപ്രകാരം പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ് താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള തീരുമാനം എടുത്തതെന്ന് അഫ്‌ഗാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനുമായുള്ള പൂർണ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള റഷ്യയുടെ ആത്മാർഥമായ പരിശ്രമം ഈ തീരുമാനം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെയും നാറ്റോ സേനയുടെയും പിൻവാങ്ങലിനെത്തുടർന്ന് 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇസ്ലാമിക നിയമത്തിന്റെ കർശനമായ നടപ്പിലാക്കലിനൊപ്പം അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനുള്ള ശ്രമങ്ങളും താലിബാന്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതുവരെ ഒരു രാജ്യവും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും നിരവധി രാജ്യങ്ങളുമായി ഉന്നതതല ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. ചൈന, യുഎഇ ൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്‌തു. എന്നിരുന്നാലും സ്ത്രീകൾക്കുമേലുള്ള നിയന്ത്രണങ്ങളുടെ പേരിൽ താലിബാൻ സർക്കാർ ലോക വേദിയിൽ താരതമ്യേന ഒറ്റപ്പെട്ടിരിക്കുകയാണ്. 1996 മുതൽ 2001 വരെയുള്ള ആദ്യ ഭരണകാലത്തേക്കാൾ അമിത കർശന നിയമങ്ങള്‍ ഒഴിവാക്കിയുള്ള ഭരണം താലിബാൻ ആദ്യം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും 2021ല്‍ അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. മിക്ക ജോലികളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും സ്ത്രീകളെ വിലക്കിയിട്ടുണ്ട്. ആറാം ക്ലാസിന് മുകളില്‍ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുകയും ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.