22 December 2025, Monday

Related news

December 21, 2025
December 21, 2025
December 15, 2025
December 6, 2025
December 5, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 13, 2025

ശബരിമല തീർത്ഥാടകരുടെ ഹൃദയസ്തംഭനം മൂലമുള്ള മരണം ഒഴിവാക്കാൻ എഇഡി ഉപകരണം എത്തുന്നു

Janayugom Webdesk
പത്തനംതിട്ട
December 21, 2024 4:51 pm

ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും മറ്റ് ഹൃദ്രോഗങ്ങൾ മൂലവും തീർഥാടകർ മരണപ്പെടുന്നത് ഒഴിവാക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എഇഡി) ഉപകരണം വാങ്ങുന്നു. ആദ്യ ഘട്ടമായി ഇത്തരം 5 എഇഡി ഉപകരണങ്ങൾ ഡിസംബർ 20 ന് ശബരിമലയിൽ എത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് അറിയിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  ഹൃദയസ്തംഭനം അനുഭവപ്പെടുന്ന തീർത്ഥാടകന് 10 മിനിറ്റിനുള്ളിൽ എഇഡി ലഭ്യമാക്കാൻ സാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

പമ്പയിൽനിന്ന് അപ്പാച്ചിമേട്ടിലേക്കുള്ള വഴിയിലെ എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് (ഇഎംസി) എഇഡി ലഭ്യമാവുക. പമ്പ‑സന്നിധാനം വഴിയിലെ ഓരോ അര കിലോമീറ്ററിലും ഒരു എഇഡി ഉറപ്പാക്കണമെന്ന് നിർദേശിച്ചു.

തീർത്ഥാടകരുടെ സ്വാഭാവിക മരണം; പ്രത്യേക നിധി സ്വരൂപിക്കാൻ ആലോചന

നിലവിൽ ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് അറിയിച്ചു.

വിർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേക ഇൻഷുറൻസ് നിധി സ്വരൂപിക്കുക. തീർത്ഥാടകർക്ക് 10 രൂപ നൽകാതെയും വിർച്വൽ ക്യു ബുക്ക് ചെയ്യാം.

“ഏകദേശം 60 ലക്ഷം പേർ വിർച്വൽ ക്യു ബുക്ക് ചെയ്യുന്നു എന്നാണ് കണക്ക്. ഒരാളിൽ നിന്ന് വെറും 10 രൂപ ലഭിച്ചാൽ തന്നെ ആറ് കോടിയുടെ പ്രത്യേക ഫണ്ട് ഉണ്ടാകും. ഈ ഫണ്ടിൽ നിന്ന് മലക്കയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായമായി നൽകാനും സാധിക്കും,” പി എസ് പ്രശാന്ത് വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ബോർഡ് പ്രത്യേക നിധി ആവിഷ്കരിക്കുന്നത്.

കഴിഞ്ഞവർഷം ശബരിമല ദർശനത്തിനിടെ ഹൃദയാഘാതവും മറ്റ്‌ ഹൃദ്രോഗങ്ങളും കാരണം 48 പേർ മരണപ്പെട്ടതായാണ് കണക്ക്. മരിക്കുന്ന പലരും നിർധന കുടുംബത്തിലെ അംഗങ്ങളാണ് എന്നതും കൂടി കണക്കിലെടുത്തു കൊണ്ടാണ് ബോർഡിന്റെ പുതിയ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.