
പടിഞ്ഞാറൻ രാജസ്ഥാനിലെ മതപ്രഭാഷക സാധ്വി പ്രേം ബൈസയുടെ അപ്രതീക്ഷിത മരണം രാജസ്ഥാൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആര്‍എല്‍പി) നേതാവും എംപിയുമായ ഹനുമാൻ ബെനിവാൾ രംഗത്തെത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ജോധ്പൂർ ബോറാനഡയിലെ ആശ്രമത്തിൽ വെച്ച് സാധ്വി മരണപ്പെട്ടത്. എന്നാൽ മരണത്തിന് പിന്നാലെ നടന്ന സംഭവവികാസങ്ങൾ വലിയ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പനി ബാധിച്ചതിനെ തുടർന്ന് ആശ്രമത്തിൽ എത്തിയ ഒരു കമ്പൗണ്ടർ ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെയാണ് സാധ്വി അബോധാവസ്ഥയിലായതെന്ന് പിതാവ് വീരം നാഥ് പറഞ്ഞു. ഈ ഇഞ്ചക്ഷൻ ഏതാണെന്നോ ആരുടെ നിര്‍ദേശപ്രകാരമാണ് നൽകിയതെന്നോ വ്യക്തമല്ല. ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് വാഗ്ദാനം ചെയ്തെങ്കിലും പിതാവ് അത് നിരസിക്കുകയും സ്വന്തം കാറിൽ മൃതദേഹം കൊണ്ടുപോവുകയും ചെയ്തത് സംശയങ്ങൾക്ക് ഇടനൽകി.
മരണത്തിന് നാല് മണിക്കൂറിന് ശേഷം സാധ്വിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. മറ്റൊരാളാണ് ഇത് ചെയ്തതെന്ന് പിതാവ് വിശദീകരിക്കുന്നുണ്ടെങ്കിലും, മരണശേഷം ആര് മൊബൈൽ കൈകാര്യം ചെയ്തു എന്ന ചോദ്യം ഉയരുന്നുണ്ട്. സംസ്ഥാനത്തെ പ്രബലമായ ജാട്ട് സമുദായ നേതാവ് കൂടിയായ ഹനുമാൻ ബെനിവാൾ വിഷയത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. രാജസ്ഥാനിലെ വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുന്ന വ്യക്തിത്വമായിരുന്നു സാധ്വി പ്രേം ബൈസ. അതുകൊണ്ടുതന്നെ അവരുടെ വിയോഗം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങാതിരിക്കാൻ ഡിജിപിക്ക് പ്രത്യേക നിര്‍ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനും ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.