
സപ്ലെെകോ തൊഴിലാളികളുടെ ശമ്പളം ആദ്യത്തെ അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ അനുവദിക്കണമെന്നും സീഡിറ്റ് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് ഇഡോർ സ്റ്റേഡിയം ഹാളില്‍ ചേര്‍ന്ന യോഗം സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ വർക്കിംഗ് പ്രസിഡന്റുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.ഗവർണര്‍ സ്വീകരിക്കുന്ന നിലപാടുകൾ തരംതാണ രാഷ്ട്രീയമാണെന്നും ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ ആർഎസ്എസ് കാര്യാലയം തുറക്കാൻ ഗവർണർ നടത്തുന്ന പരിശ്രമത്തെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിൽ ഒരുക്കിയ പരിസ്ഥിതി ദിനാഘോഷ പരിപാടിയിലും കഴിഞ്ഞ ദിവസം നടന്ന സ്കൗട്ട് ആന്റ് ഗൈഡ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിലും ആർഎസ്എസ്സുകാർ ശാഖകളിലും മറ്റും ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ആർഎസ്എസ് കൊടി പിടിച്ച ഭാരതാംബയുടെ മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങ് സംഘടിപ്പിച്ചത് ആർഎസ്എസ്സുകാരനായ ഗവർണർ രാഷ്ട്രീയ താല്പര്യത്തോടെ ബോധപൂർവം തയ്യാറാക്കിയതാണ്. ഇതിനെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തി കേരളീയ സമൂഹമൊന്നടങ്കം പ്രതികരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് രേഖപ്പെടുത്തേണ്ടത്. ഇങ്ങനെയുള്ള കീഴ്വഴക്കങ്ങളും ചട്ടങ്ങളും എല്ലാം ലംഘിച്ചുകൊണ്ട് ഔദ്യോഗിക പരിപാടിയെ ആർഎസ്എസ് പ്രചാരണ വേദിയാക്കി മാറ്റിയ ഗവർണർ പൂർണ്ണമായും പ്രോട്ടോകോൾ ലംഘനമാണ് നടത്തിവരുന്നതെന്നും ഭരണഘടനാ പദവിയിൽ തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ദേശീയ സെക്രട്ടറി ആർ പ്രസാദ് ദേശീയ കൗൺസിൽ തീരുമാനങ്ങളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കെ നാസർ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സി പി മുരളി, പി സുബ്രമണ്യൻ, പി കെ മൂർത്തി, കെ വി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, കെ മല്ലിക, പി വി സത്യനേശൻ, കെ ജി ശിവാനന്ദൻ, അഡ്വ. ഗോവിന്ദൻ പള്ളി കാപ്പിൽ, അഡ്വ. ആര്‍ സജിലാൽ, എലിസബത്ത് അസീസി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.