28 February 2026, Saturday

Related news

February 27, 2026
February 26, 2026
January 19, 2026
January 12, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
December 27, 2025

സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടത് 25 കോടി: സിബിഐ

വിദേശയാത്രകളിലും ദുരൂഹതയെന്ന് എഫ്ഐആര്‍ 
Janayugom Webdesk
മുംബൈ
May 15, 2023 8:11 pm

ഷാരൂഖ് ഖാന്റെ മകന്‍ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്.
വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതിയെന്ന് എഫ്ഐആറില്‍ പറയുന്നു. 25 കോടി എന്നത് 18 കോടിയാക്കി കുറച്ചു. 50 ലക്ഷം അഡ്വാൻസ് വാങ്ങി. കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
2021 ഒക്ടോബറിൽ മുംബൈയിൽ നിന്ന് ഒരു ക്രൂയിസ് കപ്പലിൽ നടന്ന മയക്കുമരുന്ന് വേട്ടയിലാണ് ആര്യൻ ഖാനെയും കൂട്ടുകാരെയും സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ കുടുക്കിയത്. സമീർ വാങ്കഡെയുടെ വിദേശ യാത്രകളും വിലകൂടിയ വാച്ചുകളുടെ വില്പന സംബന്ധിച്ചും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാങ്കഡെയ്ക്കും എൻസിബിയിലെ ഇന്റലിജൻസ് ഓഫീസറായിരുന്ന ആശിഷ് രഞ്ജനും വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. തന്റെ വിദേശ സന്ദർശനങ്ങൾ വാങ്കഡേ ശരിയായി വിശദീകരിച്ചിട്ടില്ലെന്നും തന്റെ വിദേശ യാത്രകൾക്കുള്ള ചെലവുകൾ തെറ്റായി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.
മുംബൈ, ഡല്‍ഹി, റാഞ്ചി, കാന്‍പുര്‍ എന്നിവിടങ്ങളിലായി വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളില്‍ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. വാങ്കഡെ അടക്കം അഞ്ച് പ്രതികളെയാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ.സി.ബിയിലെ അന്നത്തെ മുതിർന്ന ഓഫീസർമാരായ വിശ്വ വിജയ് സിങ്, ആശിഷ് രഞ്ജൻ, കെ പി ഗോസാവി, അദ്ദേഹത്തിന്റെ സഹായി സാൻവിൽ ഡിസൂസ എന്നിവരാണ് മറ്റു പ്രതികൾ. മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന സാക്ഷിയായി എന്‍സിബി ഉള്‍പ്പെടുത്തിയിരുന്നത് കെ പി ഗോസാവിയെയായിരുന്നു. എൻസിബിയിൽ ജോലി ചെയ്യാത്ത ഒരു വ്യക്തിക്ക് പ്രതിയുടെ അടുത്തേക്ക് എങ്ങനെ പ്രവേശനം അനുവദിച്ചു എന്ന കാര്യവും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുറ്റാരോപിതരുടെ കൂട്ടത്തിൽ ഹാജരാകാൻ ഗോസാവിയെ അനുവദിച്ചുവെന്നും റെയ്ഡിന് ശേഷം എൻസിബി ഓഫീസിൽ വരാൻ പോലും ഗോസാവിക്ക് അനുമതി നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. ഇത്തരത്തിൽ കെ പി ഗോസാവി സ്വാതന്ത്ര്യം എടുത്ത് സെൽഫികൾ എടുക്കുകയും ഒരു പ്രതിയുടെ വോയ്‌സ് കുറിപ്പ് റെക്കോർഡുചെയ്യുകയും ചെയ്തു.
അഴിമതിക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും കഴിഞ്ഞവർഷം ഹൃദയാഘാതം മൂലം മരിച്ച ആര്യന്‍ കേസിലെ സാക്ഷി പ്രഭാകർ സെയ്‌ലും ഈ ആരോപണങ്ങളിൽ പലതും നേരത്തെ ഉന്നയിച്ചിരുന്നു. കേസില്‍ 22 ദിവസം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ എന്‍സിബി 2022 മേയില്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റി. മറ്റ് രണ്ട് എന്‍സിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരില്‍ കഴിഞ്ഞയാഴ്ച സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു.

eng­lish sum­ma­ry; Sameer Wankhede demand­ed 25 crores: CBI

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.