
ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനെ യുവതാരം റിയാൻ പരാഗ് നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീം വിട്ടൊഴിഞ്ഞ ഒഴിവിലേക്കാണ് പരാഗിനെ മാനേജ്‌മെന്റ് ഔദ്യോഗികമായി നിയമിച്ചത്. സീനിയർ താരം രവീന്ദ്ര ജഡേജയെയും ഓപ്പണർ യശസ്വി ജയ്‌സ്വാളിനെയും മറികടന്നാണ് പരാഗ് നായകസ്ഥാനത്തെത്തുന്നത്.
മുഖ്യ പരിശീലകൻ കുമാർ സംഗക്കാര ടീമിലെ പ്രധാന താരങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പരാഗിനെ നായകനായി തെരഞ്ഞെടുത്തതെന്ന് ‘ഇഎസ്‌പിഎൻ ക്രിക്ഇൻഫോ’ റിപ്പോർട്ട് ചെയ്തു. യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ എന്നിവരായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ നറുക്ക് പരാഗിന് വീഴുകയായിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ടീമിനെ നയിക്കാൻ യുവതാരമായ പരാഗാണ് അനുയോജ്യമെന്ന് മാനേജ്‌മെന്റ് വിലയിരുത്തി.
ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് ട്രേഡിങ്ങിലൂടെ എത്തിയ രവീന്ദ്ര ജഡേജ നായകനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. നായകനാകാനുള്ള താല്പര്യം ജയ്‌സ്വാളും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പരാഗിന്റെ യുവത്വത്തിനാണ് സംഗക്കാര മുൻഗണന നൽകിയത്. ഇതാദ്യമായല്ല പരാഗ് രാജസ്ഥാനെ നയിക്കുന്നത്. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ എട്ട് മത്സരങ്ങളിൽ പരാഗ് ക്യാപ്റ്റനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.