
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറാ ഡ്യുട്ടെർട്ടെ അഴിമതി ആരോപണങ്ങളെത്തുടർന്നുള്ള ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുന്നതിനിടെയാണ് നിർണായക പ്രഖ്യാപനം. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറുമായി ചേർന്ന് മത്സരിച്ചതിനും അദ്ദേഹത്തെ വിജയിപ്പിക്കാൻ സഹായിച്ചതിനും മാപ്പപേക്ഷിക്കുന്നതായി മനിലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. അഴിമതി, വർധിച്ചുവരുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, മോശം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് സാറ ആരോപിച്ചു. മാർക്കോസ് ജൂനിയർ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിച്ചതായും അവർ കുറ്റപ്പെടുത്തി.
വെെസ് പ്രസിഡന്റ് ഓഫിസിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഫണ്ടുകൾ ദുരുപയോഗം ചെയ്ത കേസിലാണ് സാറ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്നത്. 61.2 കോടി പെസോയുടെ ക്രമക്കേട് നടന്നതായി ആരോപിക്കപ്പെടുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ,ഭാര്യ ലിസ അരാനെറ്റ, സ്പീക്കർ മാർട്ടിൻ റോമുവൽഡസ് എന്നിവരെ വധിക്കാൻ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന സാറയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഫിലിപ്പീൻസ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സാറയ്ക്ക് സമൻസ് അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാർക്കോസുമായുള്ള സഖ്യം തകരുകയും സാറയുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷണം നടക്കുകയും ചെയ്യുന്ന ഘട്ടത്തിലായിരുന്നു പ്രസ്താവന. ഈ സംഭവം വൈസ് പ്രസിഡന്റിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളിലെ ഒരു പ്രധാന ആയുധമായി ഭരണപക്ഷം ഉപയോഗിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.