വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ ‘മിഷൻ ഫുഡ് ഫോഡർ ആന്റ് വാട്ടര്‍’ എന്ന പദ്ധതി നടപ്പാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഒന്നാം ഘട്ടം ഫെബ്രുവരി 10നുള്ളിൽ പൂര്‍ത്തിയാക്കും. വനമേഖലകളിലെ വയലുകൾ, ചെക്ക് ഡാമുകൾ, കുളങ്ങൾ, പുൽമേടുകൾ തുറസായ സ്ഥലങ്ങൾ എന്നിവയുടെ വിവരശേഖരണവും പുതുതായി ആവശ്യമുള്ള മേഖലകൾ കണ്ടെത്തലുമാണ് ഉള്ളത്. സംസ്ഥാനത്തെ വനമേഖലകളിൽ സെക്ഷൻ/സ്റ്റേഷൻ തലത്തിൽ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് മാപ്പ് ചെയ്യേണ്ടതുമായതിനാൽ റെയ്ഞ്ച് തലത്തിലും ഡിവിഷൻ തലത്തിലും ക്രോഡീകരിക്കും. രണ്ടാംഘട്ടം ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെയാണ്. നിർമ്മാണത്തിനും പരിപാലനത്തിനും വേണ്ട ഫണ്ടുകളും മാനവശേഷിയും പരിശോധിച്ച് പ്രവർത്തി നിർവഹണം നടത്തുക, വേനലിൽ വറ്റിപ്പോകുന്ന അരുവികളിൽ അടിയന്തിരമായി ബ്രഷ്‌വുഡ് ചെക്ക് ഡാമുകൾ നിർമ്മിക്കുക എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേയ് ഒന്ന് മുതൽ മൂന്നാം ഘട്ടത്തിന് തുടക്കമാകും. ഫയർ സീസണിന് ശേഷം ചെയ്യേണ്ട പ്രവർത്തികളുടെ പ്ലാൻ തയ്യാറാക്കുക, വനമേഖലയിലെ അധിനിവേശ സസ്യങ്ങൾ പൂവിടുന്നതിനു മുമ്പായി വേരോടെ പിഴുത് കളഞ്ഞ് വനത്തിനകത്ത് തുറസായ സ്ഥലങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് മൂന്നാം ഘട്ടത്തിലെ പ്രവർത്തനങ്ങള്‍.
മനുഷ്യ‑വന്യജീവി സംഘർഷ ലഘൂകരണത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. വയനാട്ടിൽ നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായുള്ള യോഗം ചേർന്നു. നിലവിൽ വന്യജീവി സംഘർഷ സാധ്യതയുള്ളതായ 63 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധന തുടരുന്നു. കാമറ മോണിറ്ററിങ് സിസ്റ്റം പ്രദേശങ്ങളിൽ വർധിപ്പിച്ചു. ഈ മേഖലയിൽ കാമറ സ്ഥാപിക്കുന്നതിന് ദുരന്തനിവാരണ അതോറിട്ടി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.