15 February 2026, Sunday

Related news

February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026

യുപിയില്‍ വിദ്യാര്‍ത്ഥിയെ ബലി നല്‍കിയ സ്കൂള്‍ അടച്ചുപൂട്ടി

Janayugom Webdesk
ലഖ്‌നൗ
September 28, 2024 10:32 pm

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ സ്കൂളിന്റെ അഭിവൃദ്ധിക്ക് വേണ്ടി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാനേജറും അധ്യാപകരും ചേര്‍ന്ന് ബലി കൊടുത്ത സംഭവത്തില്‍ സ്കൂൾ അടച്ചുപൂട്ടാൻ നിര്‍ദേശം. അഞ്ചാം ക്ലാസ് വരെ മാത്രം അംഗീകാരമുള്ള സ്‌കൂൾ എട്ടാം ക്ലാസ് വരെ ‘നിയമവിരുദ്ധമായി’ നടത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. 23ന് സ്കൂളിലെ ഹോസ്റ്റലിൽ വച്ചാണ് കുട്ടി കൊല്ലപ്പെട്ടത്. സ്കൂളിന്റെ അഭിവൃദ്ധിക്കും മാനേജരുടെ കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി യാഗം നടത്തിയിരുന്നതായും, ഇതിനായാണ് വിദ്യാര്‍ത്ഥിയെ ബലി കൊടുത്തതെന്നുമാണ് പൊലീസ് പറഞ്ഞത്. കൊലപാതകത്തില്‍ സ്കൂള്‍ മാനേജര്‍ ദിനേശ് ബാഗേല്‍, അയാളുടെ പിതാവ് ജസോദന്‍ സിങ്, പ്രിന്‍സിപ്പല്‍ ലക്ഷ്മണ്‍ സിങ്, അധ്യാപകരായ വീര്‍പാല്‍, രാം പ്രകാശ് സോളങ്കി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തില്‍ കുട്ടി അസുഖം മൂലമാണ് മരിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. വായില്‍ തുണി കെട്ടിയ ശേഷം പ്രതികള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചപ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ അധ്യാപകര്‍ കാവല്‍ നിന്നതായും പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്കൂളിന്റെയും ഉടമയുടെ കുടുംബത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥിയെ ബലിയര്‍പ്പിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബലിയര്‍പ്പണത്തിന്റെ ഭാഗമായി പ്രതികള്‍ കുട്ടിയുടെ മുടി ഒരു വശത്ത് നിന്ന് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കൂടാതെ സ്കൂള്‍ മാനേജരും പിതാവും മന്ത്രവാദം അഭ്യസിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയെപ്പറ്റി അന്വേഷിച്ച കുടുംബത്തോട് അവന് സുഖമില്ല ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 103(1) പ്രകാരം കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.