
സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികളാകുന്നവർക്ക് സമ്മാനിക്കാനായുള്ള ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പിന്റെ പ്രയാണം കാസർകോട് നിന്ന് ആരംഭിച്ചു. കേരള ഭൂപടത്തിന്റെ മാതൃകയിൽ സ്വർണം ഉപയോഗിച്ച് രൂപകല്പന ചെയ്ത ഈ കപ്പ് വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്കുശേഷം ഈ മാസം 20ന് മത്സരവേദിയായ തിരുവനന്തപുരത്ത് എത്തിക്കും. കാസർകോട് റവന്യൂ ജില്ലാ കായികമേള വേദിയായ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ ട്രോഫി പര്യടനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരീക്ഷാഭവൻ ജോയിന്റ് കമ്മിഷണർ ഡോ. ഗിരീഷ് ചോലയിൽ, കായികതാരങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
കലോത്സവ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് ഇത് ആദ്യമായി കായികമേളയിലെ വിജയികൾക്ക് സമ്മാനമായി നൽകുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117.5 പവനുള്ള കപ്പാണ് ലഭിക്കുക. സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിലാണ് സ്വർണക്കപ്പ് വിതരണം ചെയ്യുന്നത്. 67-ാമത് സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷം നടത്തുന്നത്. ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരം നഗരം ഒക്ടോബർ 21 മുതൽ 28 വരെ വേദിയാകും. രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് സംസ്ഥാന സ്കൂൾ കായികമേളയുടെ അംബാസഡർ. കായികമേളയുടെ എനർജി പാർട്ണറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചിട്ടുണ്ട്. ‘തങ്കു’ എന്ന് പേരിട്ട മുയലാണ് മേളയുടെ ഭാഗ്യചിഹ്നം. അത്‍ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾക്കായി 12 വേദികളിൽ 40 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ഈ മാസം 21ന് വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച് പാസ്റ്റും. മത്സരങ്ങൾ 22ന് ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണ് മുഖ്യവേദി. ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ ഇരുപതിനായിരത്തിലേറെ കുട്ടികൾ മേളയിൽ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിലെ 75 സ്കൂളുകളിലായിട്ടാകും കുട്ടികൾക്ക് താമസം ഒരുക്കുക. ഗതാഗതത്തിനായി 200 ബസുകൾ ഏർപ്പെടുത്തും.
കഴിഞ്ഞ വർഷത്തെ കായികമേളയിൽ 1935 പോയിന്റുമായി തിരുവനന്തപുരം ജില്ലയായിരുന്നു ഓവറോൾ ചാമ്പ്യൻമാർ. തൃശൂർ 848 പോയിന്റുമായി രണ്ടാം സ്ഥാനവും മലപ്പുറം 824 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. അക്വാട്ടിക്സിലും ഗെയിംസിലും തിരുവനന്തപുരം തന്നെയാണ് ഒന്നാമത്. അതേസമയം അത്‍ലറ്റിക്സിൽ 247 പോയിന്റോടെ മലപ്പുറം ഒന്നാം സ്ഥാനത്തും പാലക്കാട് രണ്ടും എറണാകുളം മൂന്നും സ്ഥാനത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.