
പ്രണയാഭ്യർത്ഥന നിരസിച്ച സ്‌കൂൾ അധ്യാപികയെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിൽ നടന്ന സംഭവത്തിൽ, 26കാരനായ ഭവിതിനെ ജയാപുര പൊലീസ് ആണ് പിടികൂടിയത്. 25 വയസ്സുള്ള അധ്യാപികയെയാണ് പ്രതി അതിക്രൂരമായി മർദിച്ചത്. സ്‌കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. യുവതിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട ശേഷമാണ് ഭവിത് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധ്യാപികയെ ഭവിത് നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇതോടെ യുവതി ഇയാളെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും നേരിൽ കാണാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഭവിത്, യുവതിയെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. സ്‌കൂൾ വിട്ട് യുവതി വരുന്ന സമയം വഴിയിൽ ഒളിച്ചിരുന്ന പ്രതി, അധ്യാപികയെ ആക്രമിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വിജനമായ പ്രദേശത്തുനിന്നാണ് നാട്ടുകാർ യുവതിയെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.