
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്നും ഇല്ലാത്തവ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27നകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കില്‍ അവയ്ക്കും ഫിറ്റ്നസ് ഉറപ്പാക്കണം. ഇതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. റോഡ്-ജലഗതാഗതം അടക്കം കുട്ടികളുടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർത്ഥി സംഘടന തുടങ്ങിയവയുടെ സഹകരണത്തോടെ സ്കൂളും ക്ലാസ് മുറികളും ശുചീകരിക്കണം. സ്കൂളിലെ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയവ ശുചീകരിച്ച് അണുവിമുക്തമാക്കണം.
കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് പ്രധാന അധ്യാപകൻ ഉറപ്പാക്കണം. പാചകത്തൊഴിലാളികൾ നിര്‍ബന്ധമായും ഹെൽത്ത് കാർഡ് എടുത്തിരിക്കണം. സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണം. സ്കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കൂടാതെ ഓട്ടോ, ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രയ്ക്കുള്ള നടപടികൾ സ്വീകരിക്കണം.
സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണം. ബസിന്റെ ഫുട്ബോഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. സ്കൂൾ കുട്ടികളുടെ യാത്രാ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.