സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം പരീക്ഷ ചൂടും കൂടി ആയതോടെ വൈദ്യുതോപയോഗം കുതിച്ചു കയറി. ഈ വർഷത്തെ ഏറ്റവും ഉയർന്ന വൈദ്യുത ഉപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 98.0307 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ആഭ്യന്തര വൈദ്യുതോല്പാദനം 19.4216 ദശലക്ഷം യൂണിറ്റായി വർധിപ്പിച്ചെങ്കിലും പുറമെ നിന്ന് മാത്രം 76.2691 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിക്കേണ്ടതായി വന്നു. വരും ദിവസങ്ങളിൽ തന്നെ വൈദ്യുത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പകൽ സമയങ്ങളിൽ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതിനാൽ കഴിഞ്ഞ മാസം തന്നെ പ്രതിദിന വൈദ്യുതോപയോഗം ശരാശരി 95 ദശലക്ഷം യൂണിറ്റ് എന്ന നിലയിലേക്ക് എത്തിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ പകൽ താപനില ശരാശരി 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്നുണ്ട്.
എസ്എൽസി, പ്ലസ്ടു പരീക്ഷകൾ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം മേയ് മൂന്നിന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ നിലവിലെ ഉയർന്ന വൈദ്യുതോപയോഗം. മേയ് രണ്ടിന് പീക്ക് സമയങ്ങളിൽ വൈദ്യുതി ആവശ്യകത 5797 മെഗാവാട്ട് എന്ന റെക്കോഡിലുമെത്തിയിരുന്നു. ഇക്കുറി ഇതിനേക്കാൾ ഉയർന്ന ഉപയോഗ സാധ്യതയാണ് കെഎസ്ഇബി മുന്നിൽ കാണുന്നത്. കൈമാറ്റ കരാറുകൾ വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിയുന്നത്ര വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി ശ്രമം നടത്തുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാകാൻ സാധ്യതയുള്ള മാർച്ച്-മേയ് വരെയുള്ള മാസങ്ങളിൽ അവിടെ നിന്നും വൈദ്യുതി എത്തിക്കാനും തുടർന്ന് കേരളത്തിൽ വൈദ്യുതി ആവശ്യകത കുറവുള്ള മാസങ്ങളിൽ തിരികെ നൽകാനുമാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.