
വിജയലഹരിയിൽ മതിമറന്നെത്തിയ എസ്ഡിപിഐ പ്രവർത്തകർ എൽ ഡി എഫ് പ്രവർത്തകരുടെ വീട് ആക്രമിച്ചു. പത്ത് വയസുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബീമ സനീഷിന്റെ മകൾ ആമിന(21) യുടെ വലതുകണ്ണിനാണ് പരിക്കേറ്റത്. ഇന്നലെ വിജയാഹ്ലാദത്തിൽ സംഘടിച്ചെത്തിയ എസ് ഡി പി ഐ വിജയി ഷെമീർ ഉൾപ്പെട്ട 30 ഓളം പ്രവർത്തകർ ബീമയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. വീടിന് മുന്നിൽ നിന്ന ഇവരുടെ മകൾ ആമിന (21), ഭർതൃ പിതാവിന്റെ ഉമ്മ ഷെരീഫ ബീവി (81)എന്നിവർ ഭയന്ന് വീടിനുള്ളിൽ കയറി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സനീഷ് വിഷയം ചോദ്യം ചെയ്തതോടെ എസ്ഡിപിഐക്കാർ സനീഷിനെയും മകളെയും ആക്രമിക്കുകയും പിന്നീട് വീടിനുനേർക്ക് കല്ലെറിയുകയായിരുന്നു. കല്ലേറിൽ വലതുകണ്ണിന് പരിക്കേറ്റ ആമിനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സനീഷിന്റെ സമീപവാസിയും സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ബി അൻസാരിയുടെയും പാർട്ടി അനുഭാവി സിജുവിന്റെയും വീടിനുനേർക്കായിരുന്നു പിന്നീട് ആക്രമണം.
പടക്കമെറിഞ്ഞും കല്ലുകൾ എറിഞ്ഞും സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി ഉയർത്തുകയുമായിരുന്നു. വിവരമറിഞ്ഞ് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. എസ്ഡിപിഐ ടിക്കറ്റിൽ വിജയിച്ച സജീവ പ്രവർത്തകൻ ഷെമീറിന്റെ നേതൃത്വത്തിൽ വൈകിട്ട് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു സംഘത്തിന്റെ അക്രമണം. ആഹ്ലാദപ്രകടനത്തിന്റെ മറവിൽ എൽഡിഎഫ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ ആക്രമം നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് ഭാരവാഹികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.