
കാലവർഷത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയെന്നും ജില്ലയിലെ 148 ഇടങ്ങളിൽ റവന്യൂമന്ത്രിയുടെ നിർദ്ദേശ പ്രകാരം അവശ്യഘട്ടത്തിൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളായെന്നും ജില്ലാകളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും പങ്കെടുത്ത കാലവർഷത്തോടനുബന്ധിച്ചുള്ള പ്രതിസന്ധികൾ നേരിടുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഈ വർഷം കാലവർഷം എട്ട് ദിവസം നേരത്തെ ആരംഭിച്ചിരിക്കുകയാണെന്നും ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് അതിനാൽ ജില്ലയിൽ വലിയ ജാഗ്രത ആവശ്യമാണെന്നും ജില്ലാകളക്ടർ പറഞ്ഞു.
മഴക്കാലത്ത് ഒരു ജീവൻ പോലും പൊലിയാതെ സംരക്ഷിക്കാൻ നമുക്ക് സാധിക്കണം. പ്രശ്നബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറാൻ സജ്ജരാക്കണം. മാറ്റിപാർപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റിൽ കുട്ടികൾ, ഗർഭിണികൾ, വയോജനങ്ങൾ എന്നിവർക്ക് മുൻതൂക്കം നൽകണം. ദേശീയപാതയിൽ വെള്ളക്കെട്ടും അതിനോട് അനുബന്ധിച്ചുള്ള അസൗകര്യങ്ങളും ലഘൂകരിച്ച് പരിഹാരം കാണുന്നതിനായി ഊർജിതമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും റവന്യൂ ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനമാണ് കാണിക്കുന്നതെന്നും കളക്ടർ പറഞ്ഞു. പ്രവർത്തനങ്ങളിൽ പങ്കാളികളായ വില്ലേജ് ഓഫീസർമാരെ കളക്ടർ അഭിനന്ദിച്ചു.
ജില്ലയിലെ ഹോട്ട്സ്പോട്ടായ ബേവിഞ്ച, ദേശീയപാതയിൽ അപകട സാധ്യതയുള്ള മറ്റ് പ്രദേശങ്ങളായ വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് കൃത്യസമയത്ത് തന്നെ തുറക്കണമെന്നും കളക്ടർ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള വലിയപറമ്പ പോലുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും നിർദ്ദേശിച്ചു. അപകട സാധ്യതയുളള പ്രദേശങ്ങൾ നേരത്തെ കണ്ടെത്തികഴിഞ്ഞിട്ടുണ്ടെന്നും ഇവിടങ്ങളിലെ അപകട ഭീഷണി ലഘൂകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തണം. പഞ്ചായത്ത് തലത്തിൽ എമർജൻസി റെസ്പോൺസ് ടീമിന് ആവശ്യമായ പരിശീലനങ്ങൾ നൽകും. പഞ്ചായത്ത് ലെവൽ കൺട്രോൾ റൂമുകൾ തുറന്നു. ദുരന്തലഘൂകരണത്തിന് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ പറഞ്ഞു. വുഡ് കട്ടർ, ജെസിബി, ബോട്ട്, ആംബുലൻസ്, മുങ്ങൽ, നീന്തൽ വിദഗ്ധർ എന്നിവരെ ഉറപ്പാക്കാൻ പഞ്ചായത്തുൾക്ക് നിർദ്ദേശം നൽകി. അപകട സാധ്യതയുള്ള ക്വാറികൾ, ട്രക്കിങ് പ്രവൃത്തികൾ തുടങ്ങിയവ നിർത്തിവെക്കാനും നിർദ്ദേശിച്ചു. തൊഴിലുറപ്പ് പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളും പരിസരവും പാതയോരങ്ങളും അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണം. അപകടങ്ങൾ ഒഴിവാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വില്ലേജ് ഓഫീസർമാരുടെയും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു.
എഡിഎം, താഹ്സിൽദാർമാർ എന്നിവരാണ് കാലവർഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തിൽ നിന്ന് ലഭിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ താഴെതട്ടിൽ എത്തിക്കാനും തദ്ദേശ സ്ഥാപന തലത്തിലുള്ള അപകടങ്ങൾ ലഘൂകരിക്കാനും വില്ലേജ് ഓഫീസർമാർ ശ്രദ്ധിക്കണം. എഡിഎം പി അഖിൽ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി പി പ്രസന്നകുമാരി, യുപി താഹിറ യൂസഫ്, ഗിരിജ മോഹൻ, സി വി പ്രമീള, മുരളി പയ്യങ്ങാനം, എം കുമാരൻ, പി ശ്രീജ, ടി കെ രവി, എ ജി അജിത്ത്കുമാർ, കെ ഗോപാലകൃഷ്ണ, പി ലക്ഷ്മി, ബി ശാന്ത, സുന്ദരി ആർ ഷെട്ടി, വി കെ ബാവ, അഡ്വ. എ പി ഉഷ, എസ്. പ്രീത, ഖാദർ ബദരിയ, പി വി മുഹമ്മദ് അസ്ലം, ടി കെ നാരായണൻ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. നാളെ പുലർച്ചെയോടെ ഓരോ എൻഡിആർഎഫ് സംഘം കാസർകോട് വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.