
സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് മാത്രമാണ് നേടാനായത്. സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റൻ ടി ഷാനിയാണ് കേരളത്തിൻ്റെ വിജയശില്പി.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർമാരായ ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. 41 റൺസെടുത്ത് അക്ഷയ മടങ്ങിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ഷാനിയുടെ ഇന്നിങ്സ് കേരളത്തിന് തുണയായി. മൂന്നാം വിക്കറ്റിൽ സജന സജീവനൊപ്പം ചേർന്ന് ഷാനി അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. 19 റൺസെടുത്ത സജനയ്ക്ക് ശേഷമെത്തിയ എസ് ആശയും മികച്ച രീതിയിൽ ബാറ്റ് വീശി. 26 പന്തിൽ 34 റൺസാണ് ആശ നേടിയത്. മറുവശത്ത് സെഞ്ച്വറി പൂർത്തിയാക്കിയ ഷാനി റണ്ണൗട്ടാവുകയായിരുന്നു. 123 പന്തിൽ 17 ബൗണ്ടറികളടക്കം 111 റൺസാണ് ഷാനി നേടിയത്. നജ്ല സി.എം.സി 18 റൺസുമായി പുറത്താകാതെ നിന്നു. ത്രിപുരയ്ക്ക് വേണ്ടി അംബേശ ദാസ് നാലും തമന്ന നിഗം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയെ കൃത്യതയാർന്ന ബൗളിങ്ങിലൂടെ കേരളം പ്രതിരോധത്തിലാക്കി. തുടർച്ചയായ പന്തുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി വി.എസ്. മൃദുലയാണ് ത്രിപുരയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. മൂന്നാം വിക്കറ്റിൽ മൊചൈതി ദേബ്നാഥും ക്യാപ്റ്റൻ ആർ ആർ സാഹയും ചേർന്നുള്ള 88 റൺസിന്റെ കൂട്ടുകെട്ട് ത്രിപുരയ്ക്ക് പ്രതീക്ഷ നല്കി. എന്നാൽ 32 റൺസെടുത്ത ക്യാപ്റ്റൻ സാഹയെ റണ്ണൗട്ടാക്കി മൃദുല കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. തുടർന്നുള്ള മൂന്ന് ഓവറുകളിലായി മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ കളി കേരളത്തിൻ്റെ വരുതിയിലായി. എട്ടാം വിക്കറ്റിൽ ആർ ആർ മാനെ, എ ബി ദാസ് എന്നിവർ ചേർന്നുള്ള 60 റൺസ് കൂട്ടുകെട്ടാണ് ത്രിപുരയുടെ തോൽവിയുടെ കാഠിന്യം കുറച്ചത്. മാനെ 26‑ഉം എ ബി ദാസ് പുറത്താകാതെ 29‑ഉം റൺസെടുത്തു. 66 റൺസെടുത്ത മൊചൈതി ദേബ്നാഥാണ് ത്രിപുരയുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി മൃദുല, ആശ, ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.