13 February 2026, Friday

Related news

February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 5, 2026
February 5, 2026
February 4, 2026
January 13, 2026

രൂക്ഷ വിമര്‍ശനവുമായി സെര്‍ജി ലാവ്റോവ്; പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ‍്നെ ബലി നല്‍കുന്നത് തുടരും: റഷ്യ

Janayugom Webdesk
മോസ്കോ
March 3, 2023 10:42 am

പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ‍്നിയക്കാരില്‍ നിന്ന് ത്യാഗം ആവശ്യപ്പെടുന്നത് തുടരുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. ഉക്രെയ‍്ന്‍ സംഘര്‍ഷത്തെ സംബന്ധിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യയ്ക്ക് ഗൗരവകരമായ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ മധ്യേഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തെക്കുറിച്ച് സംസാരിക്കവേയാണ് ലാവ്‍റോവിന്റെ പരാമര്‍ശം.
രാജ്യങ്ങള്‍ തമ്മില്‍ വളര്‍ന്നു വരുന്ന ബന്ധങ്ങളെ റഷ്യ ഒരിക്കലും എതിര്‍ത്തിട്ടില്ല. ഉക്രെയ‍്നിലേക്ക് വരരുതെന്ന് യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. രാജ്യത്തിന്റെ സുരക്ഷാ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ തുടരുമെന്നും ലാവ്റോവ് പറ‍ഞ്ഞു. നോർഡ് സ്ട്രീമുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ റഷ്യ അന്വേഷണം ആവശ്യപ്പെടുമെന്നും ലാവ്‍റോവ് കൂട്ടിച്ചേര്‍ത്തു.
ജി20 ഉച്ചകോടികള്‍ക്കെതിരെയും ലാവ്റോവ് വിമര്‍ശനം ഉന്നയിച്ചു. 1999 മുതൽ ജി20 പ്രവർത്തിക്കുന്നുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പാശ്ചാത്യ ഇടപെടലുകൾ നടന്നു, എന്നാൽ ഒരു ജി20 ഉച്ചകോടി പോലും ഈ യുദ്ധങ്ങളെ പരാമർശിച്ചില്ല. ലക്ഷക്കണക്കിന് ആഫ്രിക്കക്കാർ മരിച്ചെങ്കിലും ജി20 നിശബ്ദത പാലിച്ചെന്നും ലാവ്റോവ് ആരോപിച്ചു. നോർഡ് സ്ട്രീം പൈപ്പ് ലൈൻ അട്ടിമറിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന റഷ്യയുടെ ആവശ്യം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ജി20 സംയുക്ത പ്രസ്താവനയ്ക്കുള്ള ചര്‍ച്ച പരാജയപ്പെട്ടതായി ലാവ്‌റോവ് പറഞ്ഞു. 

അതിനിടെ, ആന്റണി ബ്ലിങ്കനും ലാവ്റോവും ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സെെനിക നടപടിക്ക് ശേഷമുള്ള ഇരു രാജ്യങ്ങളുടെയും ഉന്നത തല കൂടിക്കാഴ്ചയാണിത്. ന്യൂഡൽഹിയിൽ നടന്ന ജി-20 സമ്മേളനത്തോടനുബന്ധിച്ച് ഏകദേശം 10 മിനിറ്റോളം ബ്ലിങ്കനും ലാവ്‌റോവും സംസാരിച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുദ്ധം അവസാനിക്കുന്ന സമയം വരെ ഉക്രെയ‍്നെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ബ്ലിങ്കന്‍, ആയുധ നിയന്ത്രണ കരാറായ സ്റ്റാര്‍ട്ട് പുനരാരംഭിക്കണമെന്നും മോസ്‌കോ തടവിലാക്കിയ പോൾ വീലനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ പ്രകോപനരഹിതവും നീതീകരിക്കപ്പെടാത്തതുമായ യുദ്ധത്താൽ ഈ കൂടിക്കാഴ്ചയും പരാജയപ്പെട്ടതായി ബ്ലിങ്കന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സംഘര്‍ഷത്തില്‍, സമീപകാലത്ത് മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് അറിയിച്ചു. ലാവ്‌റോവും ബ്ലിങ്കനും സംസാരിച്ചതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും ചര്‍ച്ചകളോ കൂടിക്കാഴ്ചയോ നടത്തിയിട്ടില്ലെന്നാണ് അറിയിച്ചത്. 

ദാരിദ്ര്യം ലഘൂകരിക്കൽ, കാലാവസ്ഥാ ധനസഹായം തുടങ്ങിയ വിഷയങ്ങളായിരുന്നു ജി20 അജണ്ടയെങ്കിലും ഉക്രെയ‍്ന്‍ വിഷയമാണ് ചര്‍ച്ചയില്‍ ആധിപത്യം പുലര്‍ത്തിയത്. റഷ്യയുടെ സഖ്യകക്ഷിക്ക് ആയുധം നൽകുന്ന കാര്യം ചൈന പരിഗണിക്കുന്നതായി അമേരിക്ക യോഗത്തില്‍ ആരോപിച്ചു. പാശ്ചാത്യ പ്രതിനിധികൾ തങ്ങളുടെ സാമ്പത്തിക പരാജയങ്ങളുടെ ഉത്തരവാദിത്തം റഷ്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് റഷ്യയും പ്രതികരിച്ചു. 

Eng­lish Sum­ma­ry: Sergey Lavrov with severe crit­i­cism; The West will con­tin­ue to sac­ri­fice Ukraine: Russia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.