25 February 2026, Wednesday

Related news

February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ലൂവ്രെ മ്യൂസിയത്തിലെ കവര്‍ച്ചാ പരമ്പരകള്‍

Janayugom Webdesk
പാരിസ്
October 19, 2025 10:15 pm

ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിലെ കവര്‍ച്ച ഫ്രാന്‍സിനെ മാത്രമല്ല, ആഗോളതലത്തിലും ഞെട്ടലുണ്ടാക്കി. കലയുടെയും ചരിത്രത്തിന്റെയും വിപുലമായ അപൂ­ര്‍വ ശേഖരങ്ങള്‍ക്ക് പേരുകേട്ട ലൂവ്രെ മ്യൂസിയത്തില്‍ ഇതിനുമുമ്പും നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ തവണ മോഷ്ടിക്കപ്പെട്ടത് ലിയോനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ കലാസൃഷ്ടിയായ മൊണാലിസയാണ്. 

1911 ഓഗസ്റ്റ് 21ന്, ഇറ്റലിക്കാരനായ വിൻസെൻസോ പെറുഗിയാണ് ആദ്യമായി ലൂവ്രെയിൽ നിന്ന് മൊണാലിസ ചിത്രം മോഷ്ടിച്ചത്. മ്യൂസിയം ജീവനക്കാരന്റെ വേഷം ധരിച്ച്, രാത്ര മുഴുവന്‍ മ്യൂസിയത്തില്‍ ഒളിച്ചിരുന്ന പെറുഗിയ, പിറ്റേന്ന് രാവിലെയാണ് ചിത്രം കടത്തിയത്. തൊട്ടടുത്ത ദിവസം വരെ മോഷണം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട്, ഇറ്റലിയിലെ ഫ്ലോറന്‍സില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൊണാലിസയുടെ ചിത്രം വീണ്ടെടുത്തത്. 

1956ല്‍ മൊണാലിസ ചിത്രം രണ്ട് ആക്രമണങ്ങള്‍ നേരിട്ടു. ഒന്ന് റേസർ ബ്ലേഡ് ഉപയോഗിച്ചായിരുന്നു. മറ്റൊന്ന് കല്ലുകൊണ്ട് ചിത്രത്തിനു കേടുപാടുകള്‍ വരുത്തി. ഇവ രണ്ടും അത്ര ഗുരുതര കേടുപാടുകളല്ലാത്തതിനാല്‍ എളുപ്പത്തില്‍ നന്നാക്കാന്‍ കഴിഞ്ഞു. 1974ല്‍ ടോക്കിയോയില്‍ നടന്ന പ്രദര്‍ശനത്തിനിടെ ഒരു സ്ത്രീ ചുവന്ന സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിത്രം നശിപ്പിക്കാന്‍ ശ്രമിച്ചു. സംരക്ഷണ ഗ്ലാസുള്ളതുകൊണ്ട് ചിത്രത്തിന് കേടുപാടുകൾ സംഭവിച്ചില്ല. 2009ൽ, ഫ്രഞ്ച് പൗരത്വം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് റഷ്യൻ സ്ത്രീ മൊണലിസ ചിത്രത്തില്‍ ചായ ഒഴിച്ചിരുന്നു. അന്നും സംരക്ഷണ ഗ്ലാസുകള്‍ ചിത്രത്തെ രക്ഷിച്ചു. 2022ൽ, കാലാവസ്ഥാ വ്യതിയാന പ്രതിഷേധത്തിനിടെ ഒരാൾ മൊണാലിസയിൽ കേക്ക് തേച്ചു. 2024ൽ, സു­സ്ഥിര കൃഷിയെക്കുറിച്ചുള്ള ഒരു പ്രസ്താവനയായി, മൊണാലിസ ചിത്രത്തെ സംരക്ഷിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസിൽ പരിസ്ഥിതി പ്രവർത്തകർ സൂപ്പ് ഒഴിച്ചു. എന്നാല്‍ പെയിന്റിങ്ങിന് കേടുപാടുകൾ സംഭവിച്ചില്ല. 

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍, ജര്‍മ്മന്‍ അധിനിവേശത്തിലായിരുന്ന ലൂവ്രെയിലെ കലാസൃഷ്ടികള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതകളേറെയായിരുന്നു. ഫ്രഞ്ച് ഫൈൻ ആർട്ട് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥനായ ജാക്വസ് ജൗജാർഡിന്റെ നിർദേശപ്രകാരം, നിരവധി കലാസൃഷ്ടികൾ മ്യൂസിയത്തില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ ശ്രമങ്ങൾക്കിടയിലും, ചില കലാസൃഷ്ടികൾ നാസികള്‍ പിടിച്ചെടുത്തു. യുദ്ധാനന്തരം, ഈ കൊള്ളയടിച്ച കലാസൃഷ്ടികൾ വീണ്ടെടുക്കാനും തിരികെ നൽകാനുമുള്ള ശ്രമങ്ങൾ നടന്നു. വീണ്ടെടുക്കപ്പെട്ട വസ്തുക്കൾ എംഎന്‍ആര്‍ എന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. 

1971ൽ ഗുസ്താവ് കോർബെയുടെ ‘ദി വേവ്’ എന്ന പെയിന്റിങ് ലൂവ്രെയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. പ്രൊഫഷണൽ കള്ളന്മാരാണ് മോഷണം നടത്തിയത്. പെയിന്റിങ് ഇതുവരെയും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിലെ ജീൻ‑ബാപ്റ്റിസ്റ്റ്-സിമിയോൺ ചാർഡിന്റെ സ്റ്റിൽ ലൈഫ് പെയിന്റിങ് അജ്ഞാത സാഹചര്യത്തില്‍ ലൂവ്രിൽ നിന്ന് അപ്രത്യക്ഷമായി.
1983ൽ, ലൂവ്രെയിൽ നിന്ന് യൂജിൻ ഡെലാക്രോയിക്‌സിന്റെ “ലിബർട്ടി ലീഡിങ് ദി പീപ്പിൾ” (1830ലെ ഫ്രഞ്ച് വിപ്ലവം ചിത്രീകരിക്കുന്ന സൃഷ്ടി) മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. 1922ൽ റോത്‌സ്‌ചൈൽഡ് കുടുംബം സംഭാവന ചെയ്ത രണ്ട് നവോത്ഥാന കലാസൃഷ്ടികൾ, ഒരു അലങ്കരിച്ച മിലാനീസ് ഹെൽമെറ്റും ബ്രെസ്റ്റ് പ്ലേറ്റും, 1983ൽ മോഷ്ടിക്കപ്പെട്ടു. ഏകദേശം 40 വർഷങ്ങൾക്ക് ശേഷം 2021‑ൽ ബോർഡോയിലെ ഒരു സൈനിക വിദഗ്ധൻ ഇവ തിരിച്ചറിഞ്ഞതിനെത്തുടർന്ന് വീണ്ടെടുക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.