13 February 2026, Friday

Related news

February 12, 2026
February 2, 2026
January 2, 2026
December 29, 2025
December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025

അഡാനി ഗ്രൂപ്പും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള പങ്കുകച്ചവടം

10 കമ്പനികള്‍ 15,977 കോടിക്ക്വിട്ടുനല്‍കി
Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2024 11:21 pm

അഡാനി ഗ്രൂപ്പും കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ പൊതുമേഖലാ ബാങ്കുകളും ചേര്‍ന്നുള്ള മറ്റൊരു പങ്കുകച്ചവടം കൂടി പുറത്ത്. 61,832 കോടി രൂപ അവകാശവാദമുന്നയിച്ച് പാപ്പരത്ത നടപടികള്‍ക്ക് വിധേയമായ 10 കമ്പനികള്‍ വെറും 15,977 കോടി രൂപയ്ക്ക് അഡാനിക്ക് പൊതുമേഖലാ ബാങ്കുകൾ വിട്ടുനല്‍കിയെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അഡാനി ഗ്രൂപ്പ് വാങ്ങിയ 10 സ്ഥാപനങ്ങൾക്ക് 42 മുതൽ 96 ശതമാനം വരെ ഇളവ് നൽകിയെന്ന രേഖകളാണ് എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം എക്സില്‍ പങ്കുവച്ചത്. പൊതുമേഖലാ ബാങ്കുകൾ തങ്ങള്‍ക്ക് ലഭിക്കേണ്ട ബാധ്യതയില്‍ 74 ശതമാനം തുക എഴുതിത്തള്ളിയാണ് അഡാനി ഗ്രൂപ്പിന് കമ്പനികള്‍ ഏറ്റെടുക്കുന്നതിന് ഒത്താശ ചെയ്തിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

മോഡി സര്‍ക്കാര്‍ 2016ൽ നടപ്പിലാക്കിയ ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) ഏറ്റവുമധികം ഗുണം ചെയ്തിരിക്കുന്നത് അഡാനി ഗ്രൂപ്പിനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 മുതല്‍ 2024 വരെ നിരവധി മേഖലകളിലെ ഒരു ഡസനിലധികം കമ്പനികള്‍ ഐബിസി കോഡ് ഉപയോഗിച്ച് അഡാനി ഗ്രൂപ്പ് തങ്ങളുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. അതേസമയം ഐബിസിക്ക് കീഴിൽ ഇതുവരെ പരിഹരിച്ച ഭൂരിഭാഗം കേസുകളിലും 70 ശതമാനം ഇളവ് നല്‍കാന്‍ ബാങ്കുകൾ തയ്യാറായി എന്നതും ശ്രദ്ധേയം.
7,795 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന എച്ച്ഐഡിഎല്ലിനെ 285 കോടിക്കാണ് അഡാനി പ്രോപ്പര്‍ട്ടീസ് ഏറ്റെടുത്തത്. 1700 കോടി കടബാധ്യതയുണ്ടായിരുന്ന റേഡിയസ് എസ്റ്റേറ്റ്സ് ആന്റ് ഡെവലപ്പേഴ്സിനെ വെറും 76 കോടിക്കും ഏറ്റെടുത്തു. രണ്ട് കമ്പനികളുടെയും ബാധ്യതയില്‍ 96 ശതമാനം വെട്ടിക്കുറവ് അഡാനി ഗ്രൂപ്പിന് അനുകൂലമായി ലഭിച്ചു. 1,175 കോടി ബാധ്യതയുണ്ടായിരുന്ന നാഷണല്‍ റയോണ്‍ കോര്‍പറേഷനെ അഡാനി പ്രോപ്പര്‍ട്ടീസ് സ്വന്തമാക്കിയത് 160 കോടി രൂപയ്ക്കായിരുന്നു. ഇളവ് 86 ശതമാനം.

12,013 കോടി ബാധ്യതയുണ്ടായിരുന്ന എസ്സാര്‍ പവറിനെ അഡാനി പവര്‍ ഏറ്റെടുത്തത് 2,500 കോടിക്കാണ്. 79 ശതമാനം ഇളവ് നേടി. ദിഗി പോര്‍ട്ട് ലിമിറ്റഡിന്റെ 3,075 കോടിയില്‍ അഡാനി പോര്‍ട്ട് ആന്റ് സെസിന് നല്‍കേണ്ടിവന്നത് 705 കോടി മാത്രം. ലാന്‍കോ പവര്‍ ഏറ്റെടുക്കലാണ് ഇതില്‍ ഏറ്റവും വലുത്. 15,190 കോടിയുടെ ബാധ്യതയില്‍ അഡാനി പവറിന് 73 ശതമാനം ഇളവ് ലഭിച്ചു. നല്‍കേണ്ടിവന്നത് 4,101 കോടി.
12.300 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന കോസ്റ്റല്‍ എനര്‍ജെന്‍ ലിമിറ്റഡ് 3,500 കോടിക്ക് അഡാനി പവര്‍ ലിമിറ്റഡിന്റെ ഭാഗമായി. 72 ശതമാനം ഇളവ്. ആദിത്യ എസ്റ്റേറ്റ്സിനെ 55 ശതമാനം ഇളവില്‍ 265 കോടിക്ക് അഡാനി പ്രോപ്പര്‍ട്ടീസും 2,959 കോടിയുടെ ബാധ്യത വരുത്തിയ കാരൈക്കല്‍ പോര്‍ട്ട് 1,485 കോടിക്ക് അഡാനി പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡും ഏറ്റെടുത്തു. 5,032 കോടി ബാധ്യതയുള്ള കോര്‍ബ വെസ്റ്റ് പവര്‍ കമ്പനി 2,900 കോടിക്ക് അഡാനി പവര്‍ ലിമിറ്റഡിന്റെ ഭാഗമായി. സിമന്റ് നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പുതിയ കമ്പനികളെ ഏറ്റെടുക്കാനുള്ള നടപടികളുമായി അഡാനി ഗ്രൂപ്പ് മുന്നോട്ടുനീങ്ങുകയുമാണ്.
നരേന്ദ്ര മോഡിയും ഗൗതം അഡാനിയും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരുദാഹരണമാകുകയാണ് ഈ വെളിപ്പെടുത്തല്‍. പൊതുമേഖലാ സംവിധാനങ്ങളെ ഉപയോഗിച്ച് അഡാനിക്ക് വാരിക്കോരി നേട്ടങ്ങളുണ്ടാകുന്നതിന്റെ നിരവധി വാര്‍ത്തകള്‍ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവില്‍ സെബിയെ ഉപയോഗിച്ച് അഡാനിയുടെ ഓഹരികളില്‍ ക്രമക്കേട് നടന്നതും വിവാദമായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.