
വീണ്ടും മോഡിയേയും,ബിജെപിയേയും പുകഴ്ത്തിയും, അനുകൂല പ്രസ്ഥാവനയുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ തങ്ങളുടെ ഉത്തരവാദിത്വം മറന്നാണ് പെരുമാറുന്നതെന്നാണ് തരൂരിന്റെ വിമര്‍ശനം. പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം കൊടുക്കുന്നതെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.പാർലമെന്റിനകത്ത് ചർച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതെ, ബഹളമുണ്ടാക്കി ചർച്ചകളേയും സഭാനടപടികളും തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷം തുടരുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപി നടത്തിക്കൊണ്ടിരുന്ന അതേരീതിയിലാണ് ഇന്ത്യ സഖ്യം മുമ്പോട്ട് പോകുന്നത്. ഇത് ശരിയല്ല. നഷ്ടം ഉണ്ടാകുന്നത് പ്രതിപക്ഷത്തിന് തന്നെയാണെന്ന് ശശി തരൂർ പറയുന്നു. ചോദ്യോത്തര വേള, ശൂന്യവേള അടക്കം കേന്ദ്ര സർക്കാരിനേയും കേന്ദ്ര മന്ത്രിമാരേയും മുൾമുനയിൽ നിർത്താൻ സാധിക്കുന്ന അവസരങ്ങൾ ഫലപ്രദമായി പ്രതിപക്ഷം ഉപയോഗിക്കുന്നില്ലെന്നും തരൂർ വിമർശിക്കുന്നു. സഭയിൽ നിയനിർമ്മാണം ഏകപക്ഷീയമായി നടക്കുന്നു.നിയമങ്ങൾ കൊണ്ടുവന്ന് അത് പാസാക്കി പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോർഡ് ആയി മാത്രമാണ് സഭയെ ഭരണപക്ഷം കാണുന്നത്.
എൻഡിഎ സർക്കാർ ഏകപക്ഷീയമായി സഭയിൽ നിയമങ്ങൾ പാസാക്കുന്നു. ചർച്ച ഉണ്ടാകുന്നില്ല. പ്രതിപക്ഷത്തിന് ചർച്ചകളിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള അവസരം ഇല്ലാതാകുന്നു. ഇതിനെല്ലാം കാരണം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം തന്നെയാണെന്നും തരൂർ പറയുന്നു. രാഷ്ട്രീയത്തിൽ പാർലമെന്റിന് പ്രാധാന്യം കുറയുന്നുവെന്ന വിമർശനവും തരൂർ ഉന്നയിക്കുന്നു. പാർലമെന്റുമായി ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പ്രവർത്തിക്കണം. ഭരണഘടനാരൂപകൽപ്പനയ്ക്കുള്ള ഇടം മാത്രമായിട്ടല്ല, ജനാധിപത്യ ഇടപെടലുകൾക്കായുള്ള സജീവ വേദിയായും പാർലമെന്റിനെ മാറ്റണമെന്നും അദ്ദേഹം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.