കോഴിക്കോട് വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 10 വയസ്സുകാരന് രോഗം സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലാണ് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചത്. ഒന്നാം വാര്‍ഡിലെ ആറ് വയസ്സുകാരനാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്.
കാരശ്ശേരി പഞ്ചായത്തിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രണ്ട് കുട്ടികൾക്കും ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയത്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച പത്ത് വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്നാണ് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയത്.
പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചിക്കടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചർദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.
ലക്ഷണങ്ങൾ:
വയറിളക്കം, ചിലപ്പോൾ രക്തത്തോടുകൂടിയ മലവിസർജനം, വേദനയോടുകൂടിയ മലവിസർജനത്തിനുള്ള തോന്നൽ, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ, വിളർച്ച, പ്ലേറ്റ്ലറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. രോഗാണു ശരീരത്തിൽ കയറി ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആശുപത്രിയിലെത്തി പരിശോധന നടത്തണം. വയറിളക്കം മൂലം ശരീരത്തിലെ ജലാംശങ്ങളും ലവണങ്ങളും നഷ്ടപ്പെടാതിരിക്കാനും രോഗം ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാനും ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുന്നതിനുമുമ്പും മല‑മൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. താളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ. കുടിവെള്ള സ്രോതസ്സുകളായ കിണർ, ടാങ്ക് എന്നിവ മലിനമാകാതെ സൂക്ഷിക്കണം. ഭക്ഷണം ശുചിത്വമുള്ളതെന്ന് ഉറപ്പാക്കണം.
പഴകിയതും മലിനവുമായ ഭക്ഷണം കഴിക്കരുത്. തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യരുത്. സാനിറ്ററി നാപ്കിൻ, കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കണം. വയറിളക്ക രോഗമുള്ള കുട്ടികളുടെ ഡയപ്പറുകൾ മാറ്റുമ്പോൾ അടപ്പുള്ള ബിന്നിൽ നിക്ഷേപിച്ച ശേഷം സംസ്കരിക്കണം.
English Summary:Shigella again in Kozhikode; A six-year-old boy is infected
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.