
200 കോടി ചെലവഴിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നടപ്പാക്കുന്ന സമ്പൂർണ ഡിജിറ്റൽവല്‍ക്കരണ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. സിയാൽ 2.0 എന്ന ഐടി വികസന പ്രോജക്ട് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്പൂർണ ഡിജിറ്റൽവല്‍ക്കരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സൈബർ സുരക്ഷയിൽ ആധുനികവല്‍ക്കരണവുമാണ് സിയാൽ നടപ്പിലാക്കുന്നത്. ഡിപ്പാർച്ചർ സുരക്ഷാ പരിശോധനാ പോയിന്റുകളിൽ ഫുൾബോഡി സ്‌കാനറുകൾ ഏർപ്പെടുത്തും. റവന്യു വകുപ്പ് മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചടങ്ങിൽ സിയിൽ എംഡി എസ് സുഹാസ് സ്വാഗതം പറയും, എം എ യൂസഫലി ആമുഖ പ്രഭാഷണം നടത്തും.
പരീക്ഷണാടിസ്ഥാനത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ ഓരോന്ന് വീതമാണ് ആദ്യം സ്ഥാപിക്കുക. സിഐ എസ്എഫ് ഭടൻമാർ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുന്നതിന് പകരം, യാത്രക്കാർക്ക് സ്‌കാനർ കവാടത്തിലൂടെ കടന്നുപോകാനാകും. നിരോധിത വസ്തുക്കളുണ്ടെങ്കിൽ, തിരികെയിറങ്ങി അവ മാറ്റിയശേഷം വീണ്ടും കടക്കാനാകും. ഓട്ടോമാറ്റിക് ട്രേ റിട്രീവർ സിസ്റ്റമാണ് മറ്റൊന്ന്. യന്ത്രവത്കൃതമാക്കുന്നതോടെ ഹാൻഡ് ബാഗേജുകൾ അതിവേഗം സ്‌കാനിങ്ങിന് വിധേയമാക്കാനാകും. വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്കും തുടക്കമാകും.
സൈബർ ഡിഫൻസ് ഓപ്പറേഷൻ പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായിത്തന്നെ കൈകാര്യം ചെയ്യാനാകും. ചടങ്ങിൽ എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ഹാരിസ് മീരാൻ, ചീഫ് സെക്രട്ടറി എ ജയതിലക് ഐഎഎസ്, ഇ കെ ഭരത് ഭൂഷൺ, അരുണ സുന്ദര രാജൻ, എൻ വി ജോർജ്, വർഗീസ് ജേക്കബ് എന്നിവർ ആശംസ നേർന്ന് സംസാരിക്കും.
എയ്‌റോ ഡിജിറ്റൽ സമിറ്റ് നാളെ
സിയാൽ 2.0 ഉദ്ഘാടനത്തിന്റെഭാഗമായി സിയാൽ കൺവെൻഷൻ സെന്ററിൽ എയ്‌റോ ഡിജിറ്റൽ സമിറ്റ് ഒരുക്കി. നാളെ ഉച്ചയ്ക്ക് 2.30 മുതൽ എക്‌സ്പീരിയൻസ് സെന്ററിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ ലൈവ് ഡെമോൺസ്‌ട്രേഷൻ, റോബോട്ടിക്‌സ്, സൈബർ സുരക്ഷാ രംഗത്തെ നൂതന സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം അതേ വേദിയിൽ വിമാനത്താവളങ്ങളുടെ സാങ്കേതിക ആധുനികവല്‍ക്കരണത്തെക്കുറിച്ച് രണ്ട് പാനൽ ചർച്ചകൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.