
വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍. എസ്ഐആർ നടപടികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ വിളിച്ച സര്‍വകക്ഷി യോഗത്തിലായിരുന്നു പാര്‍ട്ടികളുടെ വിമർശനങ്ങൾ. ബൂത്ത് ലെവൽ ഓഫിസർമാരും (ബിഎൽഒ), രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരും (ബിഎൽഎ) ഒന്നിച്ച് എസ്ഐആറിന്റെ പ്രവർത്തനങ്ങൾക്ക് ഇറങ്ങണമെന്നാണ് നിർദേശമെന്ന് യോഗത്തില്‍ സംസാരിച്ച സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. വേണ്ടത്ര ആസൂത്രണമോ ഏകോപനമോ ഇല്ലെന്നും ബിഎൽഒമാർക്ക് ധാരണയില്ലാത്ത വിധമാണ് സാഹചര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനും കൂടി ബിഎല്‍ഒമാരെ ഉപയോഗിക്കുന്നത് സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാട്ടിലില്ലാത്തയാളുടെ ഫോം കുടുംബാംഗത്തിൽ നിന്ന് ഒപ്പിട്ടുവാങ്ങാമെന്നിരിക്കെ പല ബിഎൽഒമാരും തങ്ങൾക്ക് ഇക്കാര്യത്തിൽ നിർദേശങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഫോമുമായി മടങ്ങുന്ന സ്ഥിതിയാണെന്നും ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ ഫലപ്രദമായി നടക്കാത്ത സാഹചര്യത്തില്‍ എന്യൂമറേഷൻ ഘട്ടത്തിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യവും ഉയര്‍ന്നു. എം വിജയകുമാർ (സിപിഐ എം), എം കെ റഹ്‌മാൻ (കോൺഗ്രസ്), സി പി ചെറിയമുഹമ്മദ്, അഡ്വ. മുഹമ്മദ് ഷാ (മുസ്ലിംലീഗ്), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), ആനന്ദകുമാർ (കേരള കോൺഗ്രസ് എം), ജയകുമാർ (ആർഎസ്‍പി), ജെ ആർ പദ്മകുമാർ (ബിജെപി) എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.