12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 9, 2026
February 6, 2026
February 4, 2026
February 2, 2026
January 30, 2026
January 29, 2026
January 24, 2026
January 22, 2026

എസ്ഐആര്‍ കരട് പട്ടിക; 3.67 കോടി പേര്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
December 24, 2025 9:21 pm

അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) രണ്ടാം ഘട്ടത്തില്‍ പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പുറത്തായത് 3.67 കോടി വോട്ടര്‍മാര്‍. ഉത്തർപ്രദേശിലെ കരട് പട്ടിക 31‑ന് പ്രസിദ്ധീകരിക്കുന്നതോടെ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കും,
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ലക്ഷദ്വീപ്, പുതുച്ചേരി, ഗോവ, ഗുജറാത്ത്, എന്നീവിടങ്ങളിലായിരുന്നു എസ്ഐആര്‍ രണ്ടാംഘട്ട പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഉത്തര്‍പ്രദേശില്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി നീട്ടി നല്‍കിയിരുന്നു.

പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുന്‍ വോട്ടര്‍ പട്ടികയിലെ 35.52 കോടി വോട്ടര്‍മാരില്‍ 31.85 കോടി പേര്‍ കരട് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 99.81 ലക്ഷം വോട്ടര്‍മാര്‍ മരിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. 2.47 കോടി പേര്‍ സ്ഥലം മാറിപ്പോയി. ഏകദേശം 18.60 ലക്ഷം പേര്‍ ഒന്നിലധികം വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയവരാണെന്നും കമ്മിഷന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തായത്. ഇവിടെ 6.41 കോടി വോട്ടര്‍മാരില്‍ നിന്ന് 97.37 ലക്ഷം പേര്‍ പുറത്തായി. ഇത് ആകെ വോട്ടര്‍മാരുടെ ഏകദേശം 15% വരും. ഗുജറാത്തില്‍ 73.7 ലക്ഷം, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപ് 64,014, പുതുച്ചേരി 1.03 ലക്ഷം, മധ്യപ്രദേശില്‍ 42.74 ലക്ഷം, പശ്ചിമ ബംഗാൾ 58 ലക്ഷം, രാജസ്ഥാന്‍ 42 ലക്ഷം, ഗോവ 1,00,042, ഛത്തീസ്ഗഢ് 27.34 ലക്ഷം, ലക്ഷദ്വീപ് 1,429 എന്നിങ്ങനെയാണ് പുറത്താക്കല്‍. കേരളത്തിൽ ഏകദേശം 24.08 ലക്ഷം വോട്ടർമാർ (8.65%) കരട് പട്ടികയിൽ നിന്ന് പുറത്തായി. നിലവിൽ 2.54 കോടി വോട്ടർമാരാണ് കേരളത്തിന്റെ കരട് പട്ടികയിലുള്ളത്.

അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും, പരാതികളും ആക്ഷേപങ്ങളും പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജനുവരി 22 ബന്ധപ്പെട്ട ഫോമില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. എസ്ഐആര്‍ ആദ്യമായി നടത്തിയ ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് മൂന്ന് ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.