
കേരളത്തിന്റെ സാമൂഹ്യ‑സാംസ്കാരിക സമൂഹത്തിന് ശിവഗിരി തീർത്ഥാടനം നിത്യപ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ കർമനിഷ്ഠയുടെ പ്രതിസ്പന്ദങ്ങളാണ് 93 വർഷമാകുന്ന ശിവഗിരി തീർത്ഥാടനത്തിലുള്ളത്. 93-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ശിവഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യ‑മതേതര രാഷ്ട്രഘടന നിലനിൽക്കാൻ ഗുരുസന്ദേശവും അതുമായി വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോവുന്ന പുരോഗമന ശക്തികളുടെ സന്ദേശവും സമന്വയിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ അതിരുകൾക്കുള്ളിൽ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രഥമ ശിവഗിരി തീർത്ഥാടന പുരസ്കാരം കൊച്ചി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് മുഖ്യമന്ത്രി കൈമാറി. സാന്ദ്രാനന്ദ സ്വാമികൾ രചിച്ച് ശിവഗിരിമഠം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ശിവശതകം-എ ഹണ്ടറഡ് ഡ്രോപ്പ്സ് ഓഫ് നെക്ടർ’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ അധ്യക്ഷനായി. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്ടാതിഥിയായി. ദേവസ്വം സഹകരണ മന്ത്രി വി എൻ വാസവൻ, കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകർ, എംപിമാരായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, അഡ്വ. വി ജോയ് എംഎൽഎ, വർക്കല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, ശോഭാ സുരേന്ദ്രൻ, ശാരദാനന്ദ സ്വാമികൾ തുടങ്ങിയവർ സന്നിഹിതരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.