
തൃശൂർ പൂരം കലക്കലിൽ എഡിജിപി അജിത്ത്കുമാറിന് വീഴ്ച്ച പറ്റിയെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും, പൂരവുമായി ബന്ധപ്പെട്ട ചുമതലകളിലുള്ള ഉദ്യോഗസ്ഥർക്ക് പിഴവു സംഭവിച്ചോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെയും ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനു പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായോ എന്നതിനെപ്പറ്റി വിശദമായി അന്വേഷിക്കാൻ ഡിജിപിയെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപി സർക്കാരിനു കൈമാറുകയുണ്ടായി. അതിൽ ചില കാര്യങ്ങൾ ഡിജിപി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എഡിജിപി സ്ഥലത്തുണ്ടായിരുന്നു, പൂരനഗരയിൽ എത്തിയില്ലെന്ന കാര്യം ഡിജിപി പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു പരിശോധന നടക്കണം. അതിനാണു ഡിജിപിയെത്തന്നെ ചുമതലപ്പെടുത്തിയത്. ആ ചുമതലയിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനാണു ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കും. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത്. അജിത്കുമാറിന്റെ കീഴിലുള്ളതല്ല, മുകളിലുള്ള ഡിജിപിയാണ് അന്വേഷിക്കുന്നത്. പരിശോധിച്ചു റിപ്പോർട്ട് നൽകാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്. നിങ്ങൾ പറയുന്നതുപോലെ അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് കിട്ടട്ടെ. അപ്പോൾ നോക്കാം- മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൽ എല്ലാവരും നഷ്‌ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകും. ഷിരൂരിൽ മണ്ണിടിച്ചിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിനു സർക്കാർ 7 ലക്ഷം രൂപ നൽകും.വയനാട് ദുരന്തത്തിൽ രണ്ടു മാതാപിതാക്കളെയും നഷ്ടമായ 6 കുട്ടികൾക്കു 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകും. വനിതാശിശു വകുപ്പാണ് തുക നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം കുറ്റമറ്റ രീതിയിൽ നടത്താനാണ് സർക്കാർ ശ്രമിച്ചത്. ഹൈക്കോടതി ഉത്തരവിന്റെയും പുറ്റിങ്ങൽ വെടിക്കെട്ടിന്റെയും പശ്ചാത്തലത്തിൽ വിവിധ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ പൂരം അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടന്നു . ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അത് . ഇത് സർക്കാരിന് ലഭിച്ച റിപ്പോർട്ടിലും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.