
രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗതയിലെത്തിയ ഔഡി കാർ വഴിയോരത്തെ ഭക്ഷണശാലകളിലേക്ക് പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്രകർ കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖർബാസ് സർക്കിളിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി മത്സരയോട്ടം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് തട്ടുകടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടസമയത്ത് അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നു. പത്തോളം കടകളിലൂടെ പാഞ്ഞുകയറിയ കാർ 100 മീറ്റർ അകലെയുള്ള മരത്തിലിടിച്ചാണ് നിന്നത്. ഭീൽവാര സ്വദേശിയും തട്ടുകടയിലെ സഹായിയുമായ രമേഷ് ബൈർവയാണ് മരിച്ചത്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ജയ്പൂരിയ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിസിനസുകാരനായ ദിനേഷ് റിൻവയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ഇയാൾ കൂടെയുള്ള രണ്ടുപേർക്കൊപ്പം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. മൂന്ന് മാസം മുൻപ് വാങ്ങിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ആരോഗ്യ മന്ത്രി ഗജേന്ദ്ര സിംഗ് ഖിംസറും ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.