
പൊതുവിദ്യാഭ്യാസ മേഖലയോടുള്ള കേന്ദ്ര അവഗണന തുടരുമ്പോഴും ചേര്‍ത്തുനിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍. എസ്എസ്‌കെയില്‍ സംസ്ഥാന വിഹിതത്തിൽ നിന്ന് 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര–സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിൽ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളത്തിനും കുട്ടികളുടെ യൂണിഫോമിനുമുള്ള തുകയും ചേർത്താണ് 40 കോടി അനുവദിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിന്റെ പേരിൽ കേന്ദ്രവിഹിതം കുടിശികയാക്കിയതോടെ ജീവനക്കാരുടെ ശമ്പളവിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു. മുൻ മാസങ്ങളിലും സംസ്ഥാന സർക്കാർ അധിക തുക അനുവദിച്ചാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെയടക്കം വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയത്.
ഇതുവരെ 1,500.27 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള കുടിശിക. എസ്‌എസ്‌കെ പദ്ധതി വിഹിതമായി ഭരണഘടനാപരമായി കേന്ദ്രം അനുവദിക്കേണ്ട തുകയാണ് ഇത്. 2023–24 അവസാന രണ്ടു ഗഡു ഉൾപ്പെടെ ഇനിയും ലഭിക്കാനുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന് അവകാശപ്പെട്ട 513.54 കോടിയിൽ ഒരു രൂപ പോലും ലഭിച്ചില്ല. കേരളത്തിലെ 336 സ്കൂളുകളെ പിഎം ശ്രീ സ്കൂളുകളായി മാറ്റണമെന്നാണ് കേന്ദ്ര നിർദേശം. ഒരു ബിആർസിയിൽ രണ്ട് സ്കൂളുകൾ ഇത്തരത്തിൽ മാറ്റി കേന്ദ്ര ബ്രാൻഡിങ് നടത്തണം. പിഎം ശ്രീ സ്കൂളുകളിലെ പാഠ്യപദ്ധതി ഉൾപ്പെടെ കേന്ദ്രമാകും തീരുമാനിക്കുക. പൊതുവിദ്യാഭ്യാസ മേഖലയേയും കാവിവൽക്കരിക്കാനുള്ള ശ്രമത്തെ സംസ്ഥാനം ശക്തമായി എതിർത്തു. ഇതേ തുടര്‍ന്ന് കേന്ദ്ര–സംസ്ഥാന പദ്ധതികളിൽ വിഹിതം അനുവദിക്കാതെ പകപോക്കല്‍ തുടരുകയാണ്. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.