
രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മിഷൻ രൂപീകരിക്കുന്ന ബിൽ പാസാക്കി സംസ്ഥാന നിയമസഭ. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് കേരള സംസ്ഥാന വയോജന കമ്മിഷൻ ബില്ലിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് വയോജന കമ്മിഷൻ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രായമായവരുടെ (60 വയസിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉല്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് കമ്മിഷൻ നിലവിൽ വരുന്നത്.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തരമായി അഭിസംബോധന ചെയ്യാനാണ് കമ്മിഷൻ. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മിഷൻ രൂപീകരിക്കപ്പെടുക. വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകാൻ കമ്മിഷന് ചുമതലയുണ്ടാവും.
കമ്മിഷനിൽ ഒരു ചെയർപേഴ്സണും നാലിൽ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കും. എല്ലാ അംഗങ്ങളും വയോജനങ്ങളായിരിക്കും. അവരിൽ ഒരാൾ പട്ടികജാതിയിലോ ഗോത്ര വർഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കും. സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്തയാളാവും സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്തയാളെ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്തയാളെ ഫിനാൻസ് ഓഫിസറായും നിയമിക്കും. കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കും. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവർ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെയായിരിക്കും.
കേരളത്തിന്റെ സാമൂഹ്യ‑സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മിഷൻ മാറുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് മുന്നില്‍ നിൽക്കുന്ന കേരളത്തെ ഇനിയും കൂടുതൽ വയോജനസൗഹൃദപരമാക്കാനുള്ള സുപ്രധാന ബില്ലാണ് നിയമമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.