
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്.
ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ — സെപ്റ്റംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി.
ഏഴ് പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് ഒമ്പത് ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടി രൂപ ആയി വർധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഇത് 2299 കോടിയായിരുന്നു.
48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെഎംഎംഎൽ ആണ് ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത്; 4548.64 ലക്ഷം രൂപ. ഒക്ടോബർ മാസത്തിലെ മാത്രം പ്രവർത്തന ലാഭം 1461.24 ലക്ഷം രൂപയുടേതാണ്. കെൽട്രോൺ 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കഴിഞ്ഞവർഷം നേരിട്ട നഷ്ടത്തെ മറികടന്നാണിത്. കെൽട്രോൺ ഇസിഎൽ 1184.59 ലക്ഷം പ്രവർത്തന ലാഭം കൈവരിച്ചു. കെഎംഎംഎൽ, കെൽട്രോൺ, കെൽട്രോൺ ഇസിഎൽ, കെൽട്രോൺ കംപോണന്റ്സ്, ടിസിസി, കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിങ് കമ്പനി, കയർ കോർപറേഷൻ, കെഎസ്ഐഇ, ടെൽക്ക്, എസ്ഐഎഫ്എൽ, മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ, കെസിസിപിഎൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ, എഫ്ഐടി, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിങ് മിൽ, ഫോം മാറ്റിങ്സ്, ആലപ്പി സഹകരണ സ്പിന്നിങ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിങ് മിൽ, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്നത്.
തൊഴിലാളികളുടെ നിയമപരമായ ബാധ്യതകൾ തീർക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ 42.50 കോടി രൂപ അനുവദിച്ചിരുന്നു. 32 പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തിൽ വ്യക്തമായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, മാനേജിങ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
പ്രവർത്തന മികവിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ പ്രകടനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ കാഴ്ചവച്ചത്. പ്രതിരോധ മേഖല, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പൊതുമേഖലാസ്ഥാപനമായി കെൽട്രോൺ മാറി. ഐഎൻഎസ് തമാൽ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ വലിയ പങ്ക് കെൽട്രോൺ വഹിക്കുന്നുണ്ട്. ആയിരം കോടിയിലേറെ വിറ്റുവരവ് നേടാനും കെൽട്രോണിന് കഴിഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പുവരുത്തുന്നതിനായി കെഎസ്ഡിപി വിപണന കേന്ദ്രം തുറന്നു. കെഇഎല്ലിന് കർണാടക സർക്കാരിൽ നിന്ന് ലഭിച്ച ഓർഡറുകൾ ഉൾപ്പെടെ ബിസിനസ് വിപുലപ്പെടുത്താനായി. കെസിസിപിഎൽ ഉല്പന്ന വൈവിധ്യവൽക്കരണത്തിലേക്ക് കടന്നു. ലുലു മാൾ ഉൾപ്പെടെ വിവിധ പ്രീമിയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് കയർ കോർപറേഷൻ ലാഭം വർധിപ്പിച്ചു. 60 ലക്ഷം രൂപയുടെ വിറ്റു വരവും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.