
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഓഗസ്റ്റ് 8ന് പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുമ്പാകെ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആർട്ടിക്കിൾ 370ന്റെ ആറാം വാർഷിക ദിനത്തിലാണ് (ഓഗസ്റ്റ് 5) ഹര്‍ജി പരിഗണിക്കാൻ ആവശ്യപ്പെട്ടത്.
2023ലെ വിധിയിൽ സുപ്രീംകോടതി ആർട്ടിക്കിൾ 370 റദ്ദാക്കിയത് ശരിവെച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019ന്റെ ഭരണഘടനാപരമായ സാധുതയെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചിരുന്നില്ല. അന്ന്, സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. കേന്ദ്രസർക്കാർ 11 മാസമായിട്ടും ആ ഉറപ്പ് പാലിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് കോളേജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ട്, ആക്ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക് എന്നിവരാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. സമയബന്ധിതമായി സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് ഭരണഘടനയുടെ അടിസ്ഥാന തത്വമായ ഫെഡറലിസത്തെ ലംഘിക്കുന്നതായി ഹര്‍ജിയിൽ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നതിനാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് സുരക്ഷാപ്രശ്നങ്ങളോ മറ്റ് തടസ്സങ്ങളോ ഇല്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.