
സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎൽഎഫ്എസ്), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (എഎസ്‌യുഎസ്ഇ) സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതി നിലവിലുണ്ട്. കാർഷിക, തൊഴിൽ മേഖലകൾ, കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ, തദ്ദേശ സ്വയം ഭരണം, ആഭ്യന്തര ഉല്പാദനം തുടങ്ങിയ നിരവധി ഘടകങ്ങളുടെ അവസ്ഥകൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനും സർവേ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവേ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സന്ദേശം നൽകുന്ന ലഘുലേഖകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണാ മാധവൻ സ്വാഗതമാശംസിച്ചു. സംസ്ഥാന ആസൂത്രണകമ്മിഷൻ ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർമാൻ, പി സി മോഹനൻ, ജനറൽ ആന്റ് സോൺ ഹെഡ് ഓഫ് സതേൺ സ്റ്റേറ്റ്‌സ് (എൻഎസ്ഒ), സജി ജോർജ്ജ്, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് രജത് ജി എസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ തൊഴിൽമേഖലകൾ, മനുഷ്യവിഭവശേഷി, തൊഴിൽസേന എന്നിവയെ സംബന്ധിച്ച് നിർണായകമായ സ്ഥിതിവിവരക്കണക്കുകളും, ലേബർഫോഴ്‌സ് പാർട്ടിസിപ്പേഷൻ റേറ്റ് (എല്‍എഫ്പിആര്‍), വർക്കർ പോപ്പുലേഷൻ റേഷ്യോ(ഡബ്ല്യുപിആര്‍), തൊഴിലില്ലായ്മ നിരക്ക്(യുആര്‍) എന്നിങ്ങനെയുള്ള സ്ഥിതിവിവരക്കണക്ക് സൂചകങ്ങളും പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎല്‍ഇഎസ്) സർവേയിലൂടെ ലഭ്യമാകുന്നു.
അസംഘടിത കാർഷികേതര മേഖലയിലെ ഉല്പാദനം, വ്യാപാരം, മറ്റ് സേവന മേഖല (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തന സവിശേഷതകൾ ശേഖരിക്കുന്ന സർവേയാണ് ആന്വൽ സർവേ ഓഫ് അൺഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ്. അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ, തൊഴിലവസരങ്ങൾ, മൂലധന നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്കുകൾ ഈ സർവേയിലൂടെ ശേഖരിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് നടപ്പിലാക്കുന്ന ഈ സർവേകളിൽ സംസ്ഥാനം പങ്കെടുക്കുന്നതോടെ നിലവിൽ സംസ്ഥാനതലംവരെ മാത്രം ലഭ്യമായിരുന്ന ഇത്തരം സ്ഥിതിവിവരക്കണക്കുകൾ ജില്ലാതലത്തിൽ ലഭ്യമാക്കുന്നതിന് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.