
ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി (81) തിരുവനന്തപുരത്ത് ഹൃദയാഘാതംമൂലം അന്തരിച്ചു. മൂന്നു ദശാബ്ദക്കാലം മദ്രാസിൽ സിനിമാരംഗത്ത് എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു.
വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായി. തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉൾപ്പെടെ നിരവധി സിനിമകളുടെ നിർമ്മാതാവായി. രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്കു മനസ്സില്ല, വയനാടൻ തമ്പാൻ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി.
കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാർപ്പിന്റെ മകനായി 1944ൽ കൊല്ലത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ക്രേവൻ സ്കൂളിലായിരുന്നു. മദ്രാസ് ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ജേർണലിസവും, ഫിലിം ഡയറക്ഷനിൽ പരിശീലനവും നേടി. 1965ൽ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. 1966 മുതൽ മദ്രാസിലേക്കുപോയി. 1990ൽ ഹൃദയശസ്ത്രക്രിയയെത്തുടർന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. ‘വാസ്തുകലാപീഠം’ എന്ന കെട്ടിടനിർമ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കൺസൾട്ടന്റുമായിരുന്നു. കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും, ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും, വാസ്തുസമീക്ഷ എന്ന ശാസ്ത്ര പുസ്തകവും, ഓർമ്മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകൾ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ: ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി (മാനേജിങ് ഡയറക്ടർ, റിഫ്കൺ, സൗദി അറേബ്യ), സുനിൽ സ്റ്റാൻലി (കോ ഫൗണ്ടർ ആന്റ് പ്രിൻസിപ്പൽ ആർട്ടിടെക്റ്റ്, ഇന്നർ സ്പെസ് ഇന്റീരിയർ ഡിസൈൺ എൽഎൽസി ദുബായ്). മരുമക്കൾ: ജോയി, ഡോ. പർവീൺ മോളി, ബിനു സുനിൽ. പേരക്കിടാങ്ങൾ: ജോയൽ ജോയി, അമൃത ജോയി, ഡോ. അലക്സസിയ ബെൻസൺ, ആരോൺ ബെൻസൺ, അജയ് സുനിൽ. സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചർച്ചിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.