
ഉടമകളുടെ താല്പര്യത്തിനനുസരിച്ച് തൊഴിലാളികളെ അടിമകളാക്കാന്‍ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ നാല് ലേബർ കോഡുകൾക്കും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ രാജ്യമൊട്ടാകെ തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രതിഷേധാഗ്നി. കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ രാജ്യത്തെ 500ലധികം ജില്ലകളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകൾ അണിനിരന്നു. സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, ഗ്രാമങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം തൊഴിലാളികളും കർഷകരും അനൗദ്യോഗിക മേഖലയിലെ തൊഴിലാളികളും തെരുവിലിറങ്ങി. ഡൽഹി ജന്തർ മന്ദറിൽ നടന്ന ധര്‍ണയിൽ ദേശീയ നേതാക്കൾ പങ്കെടുത്തു. ഗ്രാമങ്ങൾ, ബ്ലോക്ക് കേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ കർഷകരും വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി. വരുംദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
150 വർഷത്തെ പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. പണിമുടക്കാനുള്ള അവകാശം, സംഘടന ഉണ്ടാക്കാനുള്ള അവകാശം എന്നിവയെല്ലാം നിഷേധിക്കപ്പെടുന്നു. തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നു. സുരക്ഷാ പരിശോധനകൾ ഒഴിവാക്കിയത് തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കും.കമ്പനികളെയും ഫാക്ടറികളെയും തൊഴിൽ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് ഭൂരിഭാഗം തൊഴിലാളികൾക്കും നിയമപരിരക്ഷ ലഭിക്കാതിരിക്കാൻ കാരണമാകും. സ്ഥിരജോലിക്ക് പകരം കരാർ ജോലികൾ വരുന്നു. ഇവർക്ക് തൊഴിൽ നിയമങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കി വെറും പിഴ മാത്രമാക്കി മാറ്റി.
തൊഴിലാളികൾക്ക് നീതി ലഭിക്കാൻ കോടതിയെ സമീപിക്കാനുള്ള അവസരവും ഇല്ലാതാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സർക്കാർ വകുപ്പുകളിലെയും പൊതുമേഖലയിലെയും ഒഴിവുകളിൽ സ്ഥിരനിയമനം നടത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഒഴിവുകൾ നികത്താൻ തയ്യാറാകാത്ത സര്‍ക്കാര്‍, പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, വിരമിച്ചവരെ വീണ്ടും കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ്. ഇത് യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണമെന്നും നഗരപ്രദേശങ്ങളിലും സമാനമായ പദ്ധതി വേണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എഐടിയുസി അടക്കമുള്ള 10 കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമൂഹിക സുരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾ ഒന്നിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രകൃതി വിഭവങ്ങളെയും കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുന്നത് തടയണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.